ബംഗളൂരുവിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഐ.ടി ജീവനക്കാരി അറസ്റ്റില്‍

ബംഗളൂരുവിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഐ.ടി ജീവനക്കാരി അറസ്റ്റില്‍

Update: 2025-11-06 09:34 GMT

ബംഗളൂരു: നഗരത്തിലെ സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഐ.ടി ജീവനക്കാരി അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്നാണ് ഇവരെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായൊരു കേസില്‍ നിലവില്‍ അഹമ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കര്‍ണാടക പൊലീസിന്റെ നടപടി.

ജൂണ്‍ 14നാണ് ബംഗളൂരുവിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.

തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ബോംബ് ഭീഷണി ലഭിച്ചു. പിന്നീട് കേസിന്റെ അന്വേഷണം ബംഗളൂരു നോര്‍ത് ഡിവിഷന്‍ സൈബര്‍ ക്രൈം യൂണിറ്റിന് കൈമാറി. അന്വേഷണത്തിനൊടുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജോഷില്‍ദയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ സമാനമായൊരു കേസില്‍ അഹമ്മദാബാദില്‍ അറസ്റ്റിലാണെന്നും കണ്ടെത്തി.

തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് സമര്‍പ്പിച്ച് പ്രതിയെ ബംഗളൂരുവിലെത്തിച്ചു. ഗേറ്റ് കോഡ് ആപ് വഴി നിര്‍മിച്ച മൊബൈല്‍ നമ്പറും വി.പി.എന്‍ നെറ്റ്‌വര്‍ക്കും ഉപയോഗിച്ചാണ് ഇവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഇവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News