ബെറ്റിങ് ആപ് കേസില്‍ സോനു സൂദിന്റെയും റോബിന്‍ ഉത്തപ്പയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി; യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപയും സോനു സൂദിന്റെ ഒരു കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി

ബെറ്റിങ് ആപ് കേസില്‍ സോനു സൂദിന്റെയും റോബിന്‍ ഉത്തപ്പയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

Update: 2025-12-19 13:13 GMT

ന്യൂഡല്‍ഹി: ബെറ്റിങ് ആപ് കേസില്‍ ടിഎംസി എംപി മിമി ചക്രവര്‍ത്തി, നടന്‍ സോനു സൂദ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിന്‍ ഉത്തപ്പ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് 1,000 കോടിയിലധികം വിലമതിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. നടി നേഹ ശര്‍മ്മ, മോഡല്‍ ഉര്‍വശി റൗട്ടേലയുടെ അമ്മ, ബംഗാളി നടന്‍ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായി അറിയിച്ചു.

സൂദിന്റെ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കള്‍, ചക്രവര്‍ത്തിയുടെ 59 ലക്ഷം രൂപ, യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപ, നേഹ ശര്‍മ്മയുടെ 1.26 കോടി രൂപ, ഉത്തപ്പയുടെ 8.26 ലക്ഷം രൂപ, ഹസ്രയുടെ 47 ലക്ഷം രൂപ, റൗട്ടേലയുടെ അമ്മയുടെ 2.02 കോടി രൂപ എന്നിങ്ങനെ കണ്ടുകെട്ടിയ തുകയില്‍ ഉള്‍പ്പെടുന്നു.

ഇവരെ എല്ലാം മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു. നിയമ വിരുദ്ധമായ വാതുവെപ്പ് ആപ്പിന്റെ ഭാഗമായുള്ള വരുമാനം എന്ന നിലയ്ക്കാണ് നടപടി. ഇതേ കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്റെയും സുരേഷ് റെയ്നയുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കുറച്ചുനാള്‍ മുമ്പ് കണ്ടുകെട്ടിയിരുന്നു.

കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നിയമ ലംഘനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്. ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന വാതുവയ്പ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ ഡി അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്.

വ്യാജ വെബ്സൈറ്റുകളിലൂടെയും ഓഫ്ഷോര്‍ സ്ഥാപനങ്ങളിലൂടെയും ഈ ബെറ്റിങ് പ്ലാറ്റ്ഫോം ഇന്ത്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കണ്ടെത്തി ആപ്പ് പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ഇ ഡി കേസില്‍ അന്വേഷണം ആരംഭിച്ചത്.

Tags:    

Similar News