ഉത്തരഖാണ്ഡില്‍ കനത്ത മഴയും മണ്ണിടിച്ചിലും; രണ്ട് പേര്‍ മരിച്ചു; ഏഴ് പേരെ കാണാതായി; ചാര്‍ധാം യാത്ര നിര്‍ത്തിവെച്ചു

ചാര്‍ധാം യാത്ര നിര്‍ത്തിവെച്ചു

Update: 2025-06-29 11:45 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും രണ്ട് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായതായി റിപ്പോര്‍ട്ട്. യുമനോത്രി ദേശീയപാതയ്ക്ക് സമീപം ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. 19 തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പ് ഒലിച്ചുപോയി. 10 പേര്‍ രക്ഷപ്പെട്ടു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കൂടുതല്‍ സേനാംഗങ്ങളെ അപകടമേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാര്‍ ധാം യാത്ര നിര്‍ത്തിവെച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് യാത്ര നിര്‍ത്തിവെച്ചത്. ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

മണ്ണിടിച്ചിലുകളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ചാര്‍ധാം യാത്രയിലെ പ്രധാന പാതകള്‍ക്ക് ഭീഷണിയായതിനാല്‍ ബദരീനാഥ്, കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി എന്നീ നാല് ക്ഷേത്രങ്ങളിലേക്കുള്ള എല്ലാ യാത്രകളും നിര്‍ത്തിവെക്കുകയായിരുന്നു. ബദരീനാഥിലേക്കും കേദാര്‍നാഥിലേക്കും പോകുന്ന തീര്‍ത്ഥാടകരെ ശ്രീനഗറിലും രുദ്രപ്രയാഗിലും തടഞ്ഞതായി ഗര്‍വാള്‍ കമ്മീഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ അറിയിച്ചു. യമുനോത്രിയിലേക്കും ഗംഗോത്രിയിലേക്കും പോകുന്നവര്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ വികാസ്നഗറിലും ബാര്‍കോട്ടിലും തടഞ്ഞു. ക്ഷേത്രങ്ങളിലെത്തിയ ഭക്തരെ ഇതിനകം തന്നെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അതിശക്തമായ മഴ കാരണം മേഖലയിലുടനീളമുള്ള ഗതാഗതം സ്തംഭിച്ചു. കേദാര്‍നാഥിലേയ്ക്ക് പോകുന്ന തീര്‍ത്ഥാടകരുടെ പ്രധാന പ്രവേശന കേന്ദ്രമായ നന്ദപ്രയാഗിനും ഭനേരോപാനിക്കും സമീപം മണ്ണിടിച്ചിലുണ്ടായതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, രുദ്രപ്രയാഗില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലുകള്‍ സോന്‍പ്രയാഗ്-മുങ്കടിയ റോഡിലൂടെയുള്ള ഗതാഗതത്തിലും തടസങ്ങള്‍ സൃഷ്ടിച്ചു. സോന്‍പ്രയാഗിലും ഗൗരികുണ്ഡിലും ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ റൂട്ടുകള്‍ ഭാഗികമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണം പരിമിതമായ ഗതാഗതം മാത്രമേ അനുവദിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, അയല്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശും അതീവ ജാഗ്രതയിലാണ്. ബിലാസ്പൂര്‍, ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല തുടങ്ങിയ ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി സംസ്ഥാന ഹൈഡ്രോമെറ്റ് ഡിവിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിയാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മാണ്ഡിയിലെ പാണ്ടോ അണക്കെട്ടിലെ അഞ്ച് ഗേറ്റുകളും തുറക്കേണ്ടി വന്നു. അതീവ ജാഗ്രത പാലിക്കാന്‍ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News