കടം കൊടുത്ത പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; വയോധികനെ അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊന്നു; കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-11-14 12:41 GMT

മൈസൂരു: ചാമരാജ് നഗറിൽ വായ്പ കൊടുത്ത പണം തിരികെ ചോദിച്ചെത്തിയ 72-കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതികൾ മോഷടിച്ച സ്വർണം പൊലീസ് കണ്ടെടുത്തു.

ഗുണ്ടൽപേട്ടിന് സമീപം കാമരള്ളിയിൽ ഇന്നലെയാണ് സ്വാമി എന്ന എഴുപത്തിരണ്ടുകാരനെ വഴിയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്നതായും ഇതിനു പിന്നിൽ പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേരാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ പരാശിവമൂർത്തി, കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് സ്വാമി സമ്മർദ്ദം ശക്തമാക്കിയതോടെയാണ് പ്രതികൾ ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബാക്കിയുള്ള പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വാമിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം സ്വാമിയുടെ കൈവശമുണ്ടായിരുന്ന 105 ഗ്രാമോളം സ്വർണം പ്രതികൾ കവർന്ന് വീതിച്ചെടുക്കുകയും ചെയ്തു.

Tags:    

Similar News