നവംബറില്‍ വിവാഹിതരായി; ഡിസംബറില്‍ റന്യയുമായി വേര്‍പിരിഞ്ഞു; സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടിയുടെ ഭര്‍ത്താവ് കോടതിയില്‍

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ റന്യയുടെ ഭര്‍ത്താവ് കോടതിയില്‍

Update: 2025-03-17 13:16 GMT

ബംഗളുരു: നടി റന്യയുമായുള്ള വിവാഹം 2024 നവംബര്‍ മാസത്തില്‍ കഴിഞ്ഞെങ്കിലും ഒരുമാസത്തിനു ശേഷം പരസ്പരം വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ കഴിയുന്നതെന്ന് നടിയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ജതിന്‍ ഹുക്കേരി കോടതിയില്‍. നടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.

നവംബറില്‍ വിവാഹിതരായി. എന്നാല്‍, ചില പ്രശ്നങ്ങളെ തുടര്‍ന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേര്‍പിരിഞ്ഞെന്ന് ജതിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രഭുലിംഗ് നവദാഗി കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ ജതിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, തങ്ങളുടെ എതിര്‍വാദം അടുത്ത തിങ്കളാഴ്ച ബോധിപ്പിക്കാമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സി (ഡിആര്‍ഐ)നുവേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. ജതിനുമായുള്ള വിവാഹത്തിനു ശേഷം റന്യ കുടുംബത്തില്‍നിന്ന് അകന്നെന്ന് അവരുടെ രണ്ടാനച്ഛനും മുതിര്‍ന്ന ഐപിഎസ് ഓഫീസറുമായ രാമചന്ദ്ര റാവു ആരോപിച്ചിരുന്നു.

12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് നാലാം തീയതിയാണ് റന്യ ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായത്. നിലവില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കസ്റ്റഡിയിലാണ് റന്യ.

Similar News