തെരുവുനായ നിയന്ത്രണം; എല്ലാ വാർഡുകളിലും ഫീഡിംഗ് പോയിന്റുകൾ; എല്ലാ നഗരങ്ങളിലും പേവിഷ പ്രതിരോധ വാക്സിനേഷൻ നടപ്പാക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍
ജയ്പൂർ: തെരുവുനായ്ക്കളുടെ വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ തയ്യാറെടുത്ത് രാജസ്ഥാൻ. 2023ലെ എബിസി റൂൾ (ജനന നിയന്ത്രണ നിയമം) നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകൾക്കും കൗൺസിലുകൾക്കും നിർദ്ദേശം നൽകി. ഇതിലൂടെ തെരുവുനായ്ക്കളുടെ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാൻ.
പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് എല്ലാ വാർഡുകളിലും പ്രത്യേക ഫീഡിംഗ് പോയിന്റുകൾ സ്ഥാപിക്കും. ഇവയുടെ മേൽനോട്ടം റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾക്കും മറ്റ് സംഘടനകൾക്കുമായിരിക്കും. പേവിഷബാധയുള്ള നായ്ക്കൾക്ക് പോലും ഈ ഫീഡിംഗ് പോയിന്റുകളിൽ ഭക്ഷണവും വെള്ളവും ലഭ്യമാക്കും. പൊതുജനങ്ങളുടെ സുരക്ഷയും മൃഗസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സന്തുലിതമായ നടപടികൾ സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാൻ മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി രവി ജയ്ൻ അറിയിച്ചു.
എല്ലാ മുൻസിപ്പൽ ബോഡികളും ഈ വിഷയത്തിൽ 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. നായ്ക്കളുടെ വന്ധ്യംകരണം, പേവിഷ പ്രതിരോധ വാക്സിനേഷൻ എന്നിവ എല്ലാ നഗരങ്ങളിലും നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. പിടികൂടുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിച്ച്, വാക്സിൻ നൽകിയ ശേഷം അവയെ കണ്ടെത്തിയ സ്ഥലത്തുതന്നെ തുറന്നുവിടും. നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ എബിസി കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
പരിശീലനം ലഭിച്ചവർക്ക് മാത്രമായിരിക്കും നായ്ക്കളെ പിടികൂടാൻ അനുമതി. കൂടാതെ, ആറ് മാസത്തിൽ താഴെയുള്ള നായ്ക്കളെ വന്ധ്യംകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്. മൃഗസംരക്ഷണ പ്രവർത്തകരെയും എൻജിഒ അംഗങ്ങളെയും നടപടിക്രമങ്ങളുടെ മേൽനോട്ടത്തിനായി നിയോഗിക്കും. നായ്ക്കളെ പിടികൂടുന്നതിന് ഒന്നിന് 200 രൂപയും വന്ധ്യംകരണത്തിന് 1450 രൂപയും മൃഗസംരക്ഷണ വകുപ്പ് നൽകും.