പഹല്‍ഗാം ഭീകരാക്രമണം: സര്‍വ്വകക്ഷി യോഗം വിളിച്ച് ഒമര്‍ അബ്ദുള്ള

പഹല്‍ഗാം ഭീകരാക്രമണം: സര്‍വ്വകക്ഷി യോഗം വിളിച്ച് ഒമര്‍ അബ്ദുള്ള

Update: 2025-04-23 14:10 GMT

ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക. സര്‍വ്വകക്ഷി യോഗത്തിലേക്ക് എല്ലാ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. നിലവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറിയെയുമുള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ലഫ.ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഉന്നതതല യോഗം ചേരുന്നുണ്ട്.

ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉള്‍പ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഇസ്ലാമബാദിലെ ഹൈക്കമ്മീഷന്റെ പ്രവര്‍ത്തനവും നിര്‍ത്തിയേക്കും. എന്നാല്‍ ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം.

ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ് നടത്തുക. ആക്രമണത്തില്‍ പരിക്കേറ്റ 17 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Similar News