അതിർത്തി കടക്കാൻ കൂടുതൽ നികുതി ഈടാക്കുന്നു; അന്തർ സംസ്ഥാന ബസ് സമരം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു; സർവീസുകൾ പാതിയും നിർത്തി; വലഞ്ഞ് യാത്രക്കാർ

Update: 2025-11-11 03:12 GMT

ചെന്നൈ: അയൽ സംസ്ഥാനങ്ങൾ ചുമത്തുന്ന അമിത നികുതിക്കെതിരെ അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളാണ് തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിയിരിക്കുന്നത്.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സർവീസ് നടത്തുന്ന ബസുകളിൽ നിന്ന് റോഡ് നികുതിക്കുപുറമെ ഓരോ സംസ്ഥാനങ്ങളും പ്രത്യേക നികുതി ഈടാക്കുന്നതിനെതിരെയാണ് ബസുടമകളുടെ സംഘടനകൾ സമരം പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള സ്വകാര്യ ബസുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സർവീസ് നിർത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുടമകളുടെ എട്ട് സംഘടനകളാണ് തിങ്കളാഴ്ച മുതൽ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി നിർത്തിവെച്ചത്.

"ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതിയടയ്ക്കുന്നത് ഒഴിവാക്കുന്നതിന് ഓംനി ബസുകൾക്ക് കേന്ദ്രം പ്രത്യേക പെർമിറ്റ് അനുവദിക്കണം," തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ. അൻപഴകൻ ആവശ്യപ്പെട്ടു. മൂന്നുമാസത്തേക്ക് 90,000 രൂപ നൽകി ഓൾ ഇന്ത്യ പെർമിറ്റ് എടുക്കുന്ന ബസുകൾക്ക് തമിഴ്‌നാട്ടിൽ റോഡ് ടാക്സായി ഒന്നര ലക്ഷം രൂപ നൽകണം. ഇതിനുപുറമെ കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവേശിക്കുമ്പോൾ രണ്ടു ലക്ഷത്തോളം രൂപ വീണ്ടും നൽകേണ്ടി വരുന്നു. ഇത് ബസുടമകൾക്ക് വലിയ സാമ്പത്തിക ഭാരമാണെന്ന് അവർ പറയുന്നു.

Tags:    

Similar News