12 വയസ്സുകാരിയെ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി: പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേര്‍ കസ്റ്റഡിയില്‍: പ്രതികള്‍ ഏഴു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍

12 കാരിയെ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി

Update: 2025-05-22 01:24 GMT

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 12 വയസ്സുകാരിയെ സ്‌കൂള്‍ കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അഞ്ച് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള, 7 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രതികള്‍. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വീടിന്റെ മുന്നിലിരുന്ന് കളിക്കുക ആയിരുന്ന പെണ്‍കുട്ടിയെ വീടിനടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയ ശേഷം ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു നല്‍കി പീഡനത്തിന് ഇരയാക്കുക ആയിരുന്നു.

പീഡനത്തിനു ശേഷം പ്രതികള്‍ ഇരയുടെ നഗ്‌ന വിഡിയോ ചിത്രീകരിക്കുകയും പുറത്തു പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് പോയ കുട്ടി വിവരം പുറത്ത് ആരോടും പറഞ്ഞില്ല. വീഡിയോ കണ്ട അയല്‍വാസി, പെണ്‍കുട്ടിയുടെ അമ്മയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേയ് 8ന് വൈകിട്ടാണ് സംഭവം നടന്നതെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ മകളെ അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാളുടെ പക്കല്‍ സ്‌കൂളിന്റെ താക്കോല്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ പിതാവ് സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്.

Tags:    

Similar News