അഹമ്മദാബാദില്‍ കത്തിയെരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി

അഹമ്മദാബാദില്‍ കത്തിയെരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി

Update: 2025-06-22 11:40 GMT

അഹമ്മദാബാദ്: അപകടത്തില്‍പ്പെട്ട് കത്തിയെരിഞ്ഞ എയന്‍ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ ഭാഗങ്ങള്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് മാറ്റുന്നത്. അവശിഷ്ടങ്ങള്‍ മുഴുവനായി നീക്കംചെയ്യാന്‍ 48 മുതല്‍ 72 മണിക്കൂര്‍വരെ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആയിരിക്കും വിമാനഭാഗങ്ങള്‍ സൂക്ഷിക്കുക. എഎഐബിക്ക് പുറമെ യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അപകടത്തേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം പറന്നുപൊങ്ങിയ ഉടന്‍തന്നെ അടുത്തുള്ള മേഘാനി നഗറിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനാപകടത്തില്‍ യാത്രക്കാരടക്കം 270 ആളുകള്‍ മരിച്ചിരുന്നു. 232 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

വിമാനദുരന്തത്തിന്റെ മൂലകാരണം കണ്ടെത്താനാണ് ഉന്നതതല അന്വേഷണസമിതിയുടെ ശ്രമം. വിമാനക്കമ്പനിയുമായും വിമാന നിര്‍മാതാക്കളുമായും സംസാരിക്കും. അപകടശേഷംനടന്ന രക്ഷാപ്രവര്‍ത്തനവും വിലയിരുത്തും. സര്‍ക്കാര്‍തലത്തില്‍ നയപരമായി സ്വീകരിക്കേണ്ട മാറ്റങ്ങളെക്കുറിച്ചും സമിതി റിപ്പോര്‍ട്ട് നല്‍കും.

ദുരന്തത്തില്‍പ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാപരിശോധന നടത്തണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, ബ്ലാക്ക് ബോക്സില്‍നിന്നുള്ള വിവരങ്ങളും സമിതി ശേഖരിക്കും.

Similar News