പന്ത് ബൗണ്ടറി കടത്തിയതിന് പിന്നാലെ ബാറ്റര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന

ബാറ്റര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു

Update: 2025-06-29 12:01 GMT

ഫിറോസ്പൂര്‍: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ഫിറോസ്പൂരിലെ ഗുരു ഹര് സഹായ് സ്വദേശിയായ ഹര്‍ജിത് സിങ്ങാണ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചത്. ബാറ്റ് ചെയ്യുകയായിരുന്ന ഹര്‍ജിത് ബാള്‍ ബൗണ്ടറി കടത്തിയതിന് തൊട്ടുപിന്നാലെ ഗ്രൗണ്ടില്‍ ഇരിക്കുന്നത് വിഡിയോയില്‍ കാണാം. തുടര്‍ന്ന് സഹ ബാറ്റസ്മാന്റെ കൂടെ സംസാരിക്കവെയാണ് കുഴഞ്ഞു വീണത്.

സഹ താരങ്ങള്‍ സി.പി.ആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കായിക മത്സരങ്ങള്‍ക്കിടയിലും ശാരീരിക വ്യായാമങ്ങള്‍ക്കിടയിലും യുവാക്കള്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. ആഴ്ചകള്‍ക്ക് മുമ്പ് ഗുസ്തി മത്സരത്തിനിടെ ഒരു മത്സരാര്‍ഥി ബോധരഹിതനായി മരിച്ചിരുന്നു.

കായികതാരങ്ങള്‍ക്ക് ഹൃദയാഘാത സാധ്യത കുറവാണെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും അത് ലറ്റുകളില്‍ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കാം. എന്നിരുന്നാലും ഇത് താരതമ്യേന അപൂര്‍വമാണ്. ഈ സംഭവങ്ങള്‍ പലപ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്. ചിലപ്പോള്‍ മുമ്പ് രോഗനിര്‍ണയം നടത്തിയിട്ടില്ലാത്തവയും, തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മൂലം വഷളാകുന്നവയുമാണ്. അത്ലറ്റുകളില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളില്‍ പലതിനും കാരണം ഹൃദയപേശികള്‍ കട്ടിയാകുന്നതിന് കാരണമാകുന്ന ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി അല്ലെങ്കില്‍ മറ്റ് പാരമ്പര്യ ഹൃദയപേശി രോഗങ്ങള്‍ പോലുള്ള മുന്‍കാല ഹൃദയ അവസ്ഥകളാണ്.

Similar News