ജനാലയഴികള്‍ക്കിടയില്‍ തല കുടുങ്ങി; ഭയന്ന് വിറച്ച് എട്ടു വയസ്സുകാരി രാത്രി മുഴുവന്‍ സ്‌കൂളില്‍: രക്ഷിച്ചത് രാവിലെ നാട്ടുകാരെത്തി

ജനാലയഴികള്‍ക്കിടയില്‍ തല കുടുങ്ങി; ഭയന്ന് വിറച്ച് എട്ടു വയസ്സുകാരി രാത്രി മുഴുവന്‍ സ്‌കൂളില്‍: രക്ഷിച്ചത് രാവിലെ നാട്ടുകാരെത്തി

Update: 2025-08-24 03:03 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ സ്‌കൂളില്‍ ജനാലയഴികള്‍ക്കിടയില്‍ തല കുടുങ്ങിയ എട്ടു വയസ്സുകാരി രാത്രി മുഴുവന്‍ ഭയന്നു വിറച്ച് സ്‌കൂളില്‍ കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാവിലെ നാട്ടുകാരെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു.

കെഞ്ജുഗര്‍ ജില്ലയിലെ സര്‍ക്കാര്‍ യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജനലഴിയില്‍ കുടുങ്ങിയത്. ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയെങ്കിലും കുട്ടി ബെഞ്ചില്‍ക്കിടന്ന് ഉറങ്ങിപ്പോയി. ഇതറിയാതെ ക്ലാസ്മുറി പുറത്തുനിന്നു പൂട്ടിപ്പോകുകയായിരുന്നു. കുട്ടി തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ രാത്രി പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.

രാവിലെ നാട്ടുകാര്‍ സ്‌കൂളില്‍ പരിശോധന നടത്തിയപ്പോഴാണ് ജനാലയഴികള്‍ക്കിടയില്‍ തല കുടുങ്ങി നിലവിളിക്കുന്ന കുട്ടിയെ കണ്ടത്. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ കുട്ടി ജനാല വഴി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കുടുങ്ങിയത്. സംഭവദിവസം വൈകിട്ട് ചില വിദ്യാര്‍ഥികളാണു സ്‌കൂള്‍ പൂട്ടിപ്പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതെത്തുടര്‍ന്നാണു ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടിയുണ്ടായത്. അഴികള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

Tags:    

Similar News