'രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടരുത്; കൃത്യമായ നിലപാടെടുക്കണം'; പിഎം ശ്രീയില്‍ ഒപ്പുവച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

Update: 2025-10-30 10:52 GMT

കല്‍പ്പറ്റ: പിഎം ശ്രീയില്‍ ഒപ്പുവച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടരുതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കണം. പിഎം ശ്രീയില്‍ സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തത ഇല്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പിഎം ശ്രീയില്‍ ഒപ്പുവച്ചത് സിപിഎം - ബിജെപി ധാരണയായിരുന്നുവെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആവര്‍ത്തിച്ചത്. കേന്ദ്രവും സിപിഎമ്മും തമ്മിലുള്ള ധാരണ കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിന്റെ കത്ത് കിട്ടിയ ശേഷം തുടര്‍നടപടി ആലോചിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. പദ്ധതിയില്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ധനസഹായം നല്‍കേണ്ട സ്‌കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. സര്‍വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നല്‍കാനാകുമോ എന്ന് കത്ത് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. പിഎം ശ്രീയില്‍ നിന്ന് പഞ്ചാബ് ധാരണാപത്രം ഒപ്പിട്ട ശേഷം പിന്മാറിയപ്പോള്‍ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു.

Similar News