മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; കാപ്പി പാക്കറ്റുകള്‍ക്കുള്ളില്‍ 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

Update: 2025-11-01 12:34 GMT

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് 47 കോടി രൂപ കൊക്കെയ്‌നുമായി യുവതി പിടിയില്‍. കൊളംബോയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവതിയില്‍ നിന്ന് 4.7 കിലോഗ്രാം കൊക്കെയ്ന്‍ ആണ് പിടികൂടിയത്. പരിശോധനയില്‍ കാപ്പി പാക്കറ്റുകള്‍ക്കുള്ളില്‍ നിന്ന് കൊക്കെയ്ന്റെ ഒമ്പത് പൗച്ചുകള്‍ കണ്ടെത്തി. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി വിമാനത്താവളത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞുനിര്‍ത്തി ബാഗേജ് വിശദമായ പരിശോധനക്ക് വിധേയമാക്കി.

എന്‍.ഡി.പി.എസ് ഫീല്‍ഡ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയില്‍ ഇത് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തി. സംഭവമുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു. ഒരാള്‍ കൊക്കെയ്ന്‍ വാങ്ങാനായി വിമാനത്താവളത്തിലെത്തിയ ആളാണ്. മയക്കുമരുന്ന് കടത്തുന്നതിനായുള്ള ധനസഹായം, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍.

മയക്കുമരുന്ന് സിന്‍ഡിക്കേറ്റുകള്‍ സ്ത്രീകളെ ഇടനിലക്കാരായി ഉപയോഗിക്കുന്നതും ഭക്ഷ്യവസ്തുക്കളിലും നിത്യോപയോഗ സാധനങ്ങളിലും മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കുന്നതുമായ പ്രവണത കഴിഞ്ഞ കുറച്ച് കാലങ്ങളായി വര്‍ധിച്ച് വരുന്നതായി ഡി.ആര്‍.ഐ പറഞ്ഞു.

Similar News