എസ്ഐആര്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നതിന് സസ്‌പെന്‍ഷന്‍; വിവാഹത്തലേന്ന് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

Update: 2025-11-26 15:55 GMT

ഫത്തേപുര്‍: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആര്‍) നടപടികള്‍ സംബന്ധിച്ച മീറ്റിങ്ങില്‍ പങ്കെടുക്കാത്തതിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്ന ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ സ്വദേശി സുധീര്‍ കുമാറി(25)നെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഇയാളുടെ വിവാഹം നടക്കേണ്ടതായിരുന്നു. സുധീറിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.

വിവാഹ ഒരുക്കങ്ങള്‍ കാരണം എസ്ഐആറുമായി ബന്ധപ്പെട്ട, ഞായറാഴ്ച നടന്ന യോഗത്തില്‍ സുധീര്‍ പങ്കെടുത്തിരുന്നില്ല. ഇതിനാല്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ സുധീര്‍ കുമാര്‍ അസ്വസ്ഥനായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നും സുധീറിന്റെ സഹോദരി ആരോപിച്ചു. ഇവര്‍ പോലീസിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ നാലിന് മുമ്പായി വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. ഇതിനാല്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വലിയ ജോലി സമ്മര്‍ദമുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറായി ജോലിചെയ്തിരുന്ന സ്ത്രീയെ ശനിയാഴ്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മധ്യപ്രദേശ്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Similar News