പത്ത് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ മരിച്ചു; ഡല്‍ഹി ഫയര്‍ സര്‍വീസ് ജീവനക്കാരന്റെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 83 ലക്ഷം രൂപ നഷ്ടപരിഹാരം

Update: 2026-02-11 02:16 GMT

ന്യൂഡല്‍ഹി: പത്ത് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍. 2016 ഫെബ്രുവരി 27-നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹി ഫയര്‍ സര്‍വീസ് ജീവനക്കാരന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരത്തിന് വിധിച്ചത്. ഹരിയാനയിലെ ഭിവാനിയില്‍ നടന്ന അപകടത്തിലാണ് 3െ4 വയസ്സുകാരനായ വിനീത് സെഹ്രാവത്ത് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി ട്രിബ്യൂണലിനെ സമീപിക്കുക ആയിരുന്നു.

ഹരിയാന റോഡ്‌വേയ്സ് ബസ് വിനീത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ബസ് ഡ്രൈവറുടെ അശ്രദ്ധവും അമിതവേഗതയിലുള്ളതുമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ റിച്ച മഞ്ചാന്ദ നിരീക്ഷിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയും ക്രിമിനല്‍ കേസ് റെക്കോര്‍ഡുകളും പരിശോധിച്ച ശേഷമാണ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്.

വിനീത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്രായവും കണക്കിലെടുത്ത്, ഭാവി വരുമാന സാധ്യതകള്‍ കൂടി പരിഗണിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. അപകടസമയത്ത് ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നതിനാല്‍, ഇന്‍ഷുറന്‍സ് കമ്പനി ഈ തുക കുടുംബത്തിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Tags:    

Similar News