പാക് അതിര്‍ത്തിക്ക് സമീപം പോലിസുകാരെ കൊലപ്പെടുത്തിയ സംഭവം; പ്രതികളിലൊരാളെ വെടിവെച്ചു കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍: കടന്നു കളഞ്ഞ മറ്റൊരാള്‍ക്കായി തിരച്ചില്‍

പോലിസുകാരെ കൊലപ്പെടുത്തിയ സംഭവം; പ്രതികളിലൊരാളെ വെടിവെച്ചു കൊന്നു

Update: 2026-02-26 00:26 GMT

ചണ്ഡിഗഡ്: പാക് അതിര്‍ത്തിക്കു സമീപം രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളെ വെടിവച്ചുകൊന്നു. മറ്റൊരാളെ അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മൂന്നാമനായി തിരച്ചില്‍ തുടരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരമാണ് മൂന്നു പേരും ചേര്‍ന്ന് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പാക്ക് അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ആധിയാന്‍ ഗ്രാമത്തിലെ ചെക്‌പോസ്റ്റില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗുര്‍നാം സിങ്, ഹോം ഗാര്‍ഡ് അശോക് കുമാര്‍ എന്നിവരെയാണ് ഞായറാഴ്ച വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരികടത്തിന്റെയും ഡ്രോണ്‍ വഴിയുള്ള ആയുധക്കടത്തിന്റെയും കേന്ദ്രമാണ് ഈ പ്രദേശം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലിസ് കൊലപാതകികളെ തിരിച്ചറിഞ്ഞു. ആധിയാന്‍ സ്വദേശികളായ രഞ്ജിത് സിങ് (19), ഇന്ദര്‍ജിത് സിങ് (21), അലിനങ്കല്‍ സ്വദേശി ദിലാവര്‍ സിങ് (19) എന്നിവരാണു പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രഞ്ജിത് സിങ്ങിനെയും ദിലാവര്‍ സിങ്ങിനെയും അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ രഞ്ജിത് സിങ്ങിനെയും കൊണ്ട് പോകുംവഴി മൂടല്‍മഞ്ഞില്‍ പെട്ട് പൊലീസ് വാഹനം മറിയുകയും ആ തക്കം നോക്കി പ്രതി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് ഇയാള്‍ മോട്ടര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുകണ്ടു പൊലീസ് പിന്തുടര്‍ന്നു. ഇതോടെ രഞ്ജിത് സിങ് പൊലീസിനു നേരെ വെടിയുതിര്‍ത്തു. പൊലീസ് തിരിച്ചു വെടിവച്ചു. പരുക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. വെടിവയ്പില്‍ ഒരു പൊലീസുകാരനും പരിക്കുണ്ട്.

Tags:    

Similar News