കുടുംബവഴക്കിന് പിന്നില്‍ അമ്മായിയമ്മയെന്ന് സംശയം; മൂക്ക് കത്രിക കൊണ്ട് അറുത്തെടുത്ത് യുവാവ്

Update: 2026-03-08 13:48 GMT

ജയ്പുര്‍: കുടുംബവഴക്കിന്റെ പേരില്‍ പരാതി നല്‍കാനിറങ്ങിയ അമ്മായിയമ്മയുടെ മൂക്ക് കത്രികകൊണ്ട് മുറിച്ച യുവാവ് അറുത്ത ഭാഗവുമായി സ്ഥലം വിടുകയും ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. മരുമകന്‍ സോഹന്‍ലാലിനെതിരെ പരാതി നല്‍കാന്‍ ഭാര്യ കെയ്ലി ദേവി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ മരുമകന്‍ ആക്രമിച്ചുവെന്ന് അമ്മായിയച്ഛന്‍ ബാബുലാല്‍ ഖിചാഡ് പരാതി നല്‍കി.

ആറ് കൊല്ലം മുന്‍പായിരുന്നു സോഹന്‍ലാലും സരിതയുമായുള്ള വിവാഹം. ഏകദേശം ഒരു വര്‍ഷത്തോളമായി ദമ്പതിമാര്‍ കുടുംബപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടായിരുന്നു, സരിത ഭര്‍ത്താവില്‍ നിന്ന് അകന്നു താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സമൂഹതലത്തില്‍ പഞ്ചായത്ത് യോഗങ്ങളും നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വീട്ടില്‍ വലിയ തര്‍ക്കമുണ്ടായി. സാഹചര്യം വഷളായതിനെത്തുടര്‍ന്ന്, മരുമകനെതിരെ പരാതി നല്‍കാന്‍ സര്‍വാന പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ കെയ്ലി ദേവി തീരുമാനിച്ചു. വൈകുന്നേരം 5 മണിയോടെ, അവര്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍, സോഹന്‍ലാല്‍ അവരെ ആക്രമിക്കുകയും കത്രികകൊണ്ട് മൂക്ക് അരിയുകയും ചെയ്തതായാണ് പരാതിയില്‍.

സംഭവത്തെത്തുടര്‍ന്ന്, കെയ്ലി ദേവിയെ ആദ്യം സാന്‍ചോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സയ്ക്കായി മെഹ്‌സാനയിലെ ആശുപത്രിയിലേക്ക് മാറ്റി.

തന്റെ അമ്മായിയമ്മയെയാണ് കുടുംബവഴക്കുകള്‍ക്ക് കാരണം എന്ന് വിശ്വസിച്ചിരുന്നതെന്നും ഭാര്യയെ തനിക്കെതിരായി അമ്മായിയമ്മ പ്രേരിപ്പിച്ചതായും സോഹന്‍ലാല്‍ നേരത്തെ ആരോപിച്ചിരുന്നെന്നും സര്‍വാന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ലാല്‍ കുമാവത് പറഞ്ഞു. പോലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Similar News