പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല, മനംനൊന്ത് യുവഡോക്ടര്‍ ജീവനൊടുക്കി

Update: 2026-03-22 10:40 GMT

ഹൈദരാബാദ്: വീട്ടുകാര്‍ പൂച്ചയെ വളര്‍ത്താന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് യുവ ഡോക്ടര്‍ ജീവനൊടുക്കി. ഹൈദരാബാദ് അല്‍വാലില്‍ ആണ് സംഭവം. 23 വയസുകാരി പ്രിന്‍സി ആണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 20നാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിന്‍സി ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് പ്രിന്‍സി താമസിച്ചിരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് പ്രിന്‍സി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിന്‍സിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാര്‍ പൂച്ചയെ വളര്‍ത്തുന്നത് എതിര്‍ക്കുകയും പ്രിന്‍സിയും വീട്ടുകാരും തമ്മില്‍ നിരന്തരം തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്താണ് പ്രിന്‍സി ആത്മഹത്യ ചെയ്തത്. ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെത്തുടന്ന് അയല്‍ക്കാരും പൊലീസും എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. സംഭവത്തില്‍ പ്രിന്‍സിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

അടുത്തിടെ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ പ്രിന്‍സി, പിജി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. പൂച്ചയെ വളര്‍ത്തുന്നതിന്റെ പേരില്‍ പ്രിന്‍സിയും അമ്മയും മുത്തശ്ശിയും തമ്മില്‍ വീട്ടില്‍ നിരന്തരമായി വഴക്കുകള്‍ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അഭിപ്രായവ്യത്യാസങ്ങളാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നുണ്ടെങ്കിലും പോലീസ് മറ്റ് സാധ്യതകളും പരിശോധിച്ചുവരികയാണ്.

Similar News