സ്‌കൂളിൽ പ്രഭാത ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്ക് ഛർദ്ദിൽ; പിന്നാലെ തലകറങ്ങി വീണു; വിളമ്പിയത് പുളിയോദരയും തക്കാളി കറിയും; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ പറഞ്ഞത്!
തഞ്ചാവൂർ: സ്‌കൂളിൽ പ്രഭാത ഭക്ഷണത്തിന് പിന്നാലെ തലകറക്കവും ഛർദ്ദിലും. പലരും തലകറങ്ങി വീണു. പുളിയോദരയും തക്കാളി കറിയുമാണ് വിദ്യാർഥിനികൾക്ക് വിളമ്പിയത്. അവശനിലയിലായി എസ് സി ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികൾ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. പട്ടുകോട്ടെയിലെ ആദി ദ്രാവിഡർ ഗേൾസ് ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികളാണ് വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിന് പിന്നാലെ അവശനിലയിൽ ആവുകയായിരിന്നു. ഭക്ഷ്യ വിഷബാധയെന്ന സംശയത്തിലാണ് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ഒരു സ്വകാര്യ കല്യാണ ഓഡിറ്റോറിയത്തിന് പുറത്തായാണ് ഹോസ്റ്റൽ പ്രവർത്തിച്ചു വന്നിരുന്നത്. മുപ്പത് വിദ്യാർത്ഥിനികളാണ് ഈ ഹോസ്റ്റലിലുള്ലത്. പട്ടുകോട്ടെയിലെ സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഇവർ. വെള്ളിയാഴ്ച രാവിലെ പുളിയോദരെയും തക്കാളി കറിയും ഉരുളക്കിഴങ്ങ് പൊരിച്ചതുമാണ് പ്രഭാത ഭക്ഷണമായി നൽകിയത്.
ഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികൾ പതിവ് പോലെ സ്കൂളിലേക്ക് പോയി. എന്നാൽ 11 മണിയോടെ ആറ് വിദ്യാർത്ഥിനികൾ ഛർദ്ദിക്കുകയും പിന്നാലെ തലകറങ്ങി വീഴുകയുമായിരുന്നു. ഇവരെ അധ്യാപകർ ആശുപത്രിയിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ 22 വിദ്യാർത്ഥിനികൾ കൂടി സമാന ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് വിദ്യാർത്ഥിനികൾക്കുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്.