ചിപ്സും ചോക്ലേറ്റും നല്‍കി അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിച്ചു; പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ തള്ളി; അയല്‍ക്കാരനായ 20കാരന്‍ പിടിയില്‍; രാജ്യത്തെ നടുക്കി മഹാരാഷ്ട്രയില്‍ നിന്നും കൊടുംക്രൂരതയുടെ വാര്‍ത്ത

ചിപ്സും ചോക്ലേറ്റും നല്‍കി അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിച്ചു

Update: 2025-04-09 06:10 GMT

താനെ: രാജ്യത്തെ നടുക്കി മഹാരാഷ്ട്രയില്‍ നിന്നുള്ള കൊടുംക്രൂരതയുടെ വാര്‍ത്ത. പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി. കേസില്‍ അയല്‍ക്കാരനായ യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. മുംബൈ സ്വദേശിയായ 20കാരനാണ് പൊലീസിന്റെ പിടിയിലായത്. വൈകിട്ട് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം അര്‍ദ്ധനഗ്‌നമായ മൃതദേഹം കെട്ടിടത്തിന്റെ മാലിന്യക്കുഴിയില്‍ തള്ളി എന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയെ ചിപ്സും ചോക്ലേറ്റും നല്‍കി അടുത്തുള്ള അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിച്ചാണ് പീഡനവും കൊലപാതകവും നടന്നത്. വൈകിട്ട് ഏഴരയോടെ ഒരാള്‍ ചിപ്സും ചോക്ലേറ്റും നല്‍കി അടുത്തുള്ള അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തായ 11കാരനാണ് കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയെ കുറച്ചുനാളായി ഇയാള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ആണ്‍കുട്ടി പറഞ്ഞു. സമയം 9.45 ആയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഈ സമയം സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ മാലിന്യക്കുഴിയിലേക്ക് എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു. ഇതോടെ അവിടുത്തെ താമസക്കാര്‍ നടത്തിയ പരിശോധനയിലാണ് അര്‍ദ്ധനഗ്‌നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ മരണശേഷം വീട്ടുജോലിക്ക് പോയാണ് പെണ്‍കുട്ടിയുടെ അമ്മ കുടുംബത്തിലെ ചെലവുകള്‍ നോക്കിയിരുന്നത്. 'മകള്‍ പരീക്ഷ കഴിഞ്ഞ് വൈകിട്ട് ആറ് മണിക്ക് വീട്ടിലെത്തി. അവള്‍ക്ക് ഭക്ഷണം നല്‍കി പഠിക്കാനിരുത്തി. നാളത്തെ പരീക്ഷയ്ക്കുള്ളതെല്ലാം പഠിച്ചു. ഞാന്‍ കളിക്കാന്‍ പോകട്ടെയെന്ന് അവള്‍ എന്നോട് ചോദിച്ചു. സമ്മതിച്ചശേഷം ഞാന്‍ ജോലിക്കുപോയി. മകളെ നേരത്തേ കിടത്തി ഉറക്കാനായി എട്ട് മണിക്ക് തന്നെ മടങ്ങിയെത്തി. പക്ഷേ, അവള്‍ വീട്ടിലുണ്ടായിരുന്നില്ല.

ഞാന്‍ ചുറ്റുപാടും തെരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല ', നിറകണ്ണുകളോടെ കുട്ടിയുടെ അമ്മ പറഞ്ഞു.പൊലീസെത്തി മാലിന്യക്കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്താണ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചത്. 11കാരന് സംശയം തോന്നിയ ആസിഫ് അക്ബര്‍ മന്‍സൂരി എന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തിലെ ആഴത്തിലുള്ള മുറിവും ലൈംഗികാതിക്രമം കാരണമുണ്ടായ ആഘാതവുമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മകളെ ക്രൂരമായി കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ തള്ളിയ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

Tags:    

Similar News