നാലു കുട്ടികളുടെ അമ്മയായ 52കാരി പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് പറ്റിച്ചു; വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കടം വാങ്ങിയ പണം തിരികെ ചോദിച്ചു; കാമുകിയെ കൊലപ്പെടുത്തിയ 26-കാരന്‍ അറസ്റ്റില്‍

52കാരിയായ കാമുകിയെ കൊലപ്പെടുത്തിയ 26-കാരന്‍ അറസ്റ്റില്‍

Update: 2025-09-03 04:47 GMT

മെയിന്‍പുരി: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച 52-കാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ 26-കാരനായ യുവാവ് അറസ്റ്റില്‍. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് യുവാവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.

നാലു കുട്ടികളുടെ അമ്മയായ സ്ത്രീ പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് തന്നെ പറ്റിക്കുകയായിരുന്നുവെന്നും വിവാഹത്തിന് തടസ്സമായത് ഇതാണെന്നും യുവാവ് പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 52-കാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായി മെയിന്‍പുരി എസ്പി അരുണ്‍കുമാര്‍ സിങ് പറഞ്ഞു.

ഓഗസ്റ്റ് 11-നാണ് മെയിന്‍പുരിയിലെ കര്‍പ്പാരി ഗ്രാമത്തില്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

കാണാതായവരെ സംബന്ധിച്ച് എവിടെയെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍തേടി. അന്വേഷണത്തിനൊടുവില്‍, സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും തിരിച്ചറിഞ്ഞു. പ്രതിയായ അരുണ്‍ രജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്‍സ്റ്റയിലെ പരിചയത്തിന് ശേഷം രണ്ട് മാസം മുന്‍പാണ് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറിയത്. തുടര്‍ന്ന് ഫോണിലൂടെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടെ ഇരുവരും പലതവണ നേരില്‍ കാണുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 11-ന് സ്ത്രീ രജ്പുതിനെ കാണുന്നതിനായി ഫറൂഖാബാദില്‍ നിന്ന് മെയിന്‍പുരിയിലേക്ക് എത്തി.

കുറച്ചുകാലമായി ഇവര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അന്നും ആ വിഷയം സംസാരിച്ചുവെന്നും അരുണ്‍ രജ്പുത് പറഞ്ഞു. ഇതിനിടെ 52-കാരി അരുണിന് ഏകദേശം 1.5 ലക്ഷം രൂപ കടമായി നല്‍കിയിരുന്നു, ആ പണം തിരികെ നല്‍കാനും ആവശ്യപ്പെടുകയുണ്ടായി. വിവാഹ ആവശ്യവും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതോടെ സ്ത്രീയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവര്‍ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

സിം കാര്‍ഡ് ഉപേക്ഷിച്ച ശേഷം യുവാവ് ഈ സ്ത്രീയുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. 'ഞങ്ങള്‍ ഫോണുകള്‍ കണ്ടെടുക്കുകയും ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു. യുവതിയുടെ കൊലപാതകത്തിന് രജ്പുതിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്' പോലീസ് പറഞ്ഞു.

കൊലപാതകത്തില്‍ സ്ത്രീയുടെ പ്രായത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് മെയിന്‍പുരി എസ്പി ഇങ്ങനെ മറുപടി നല്‍കി, 'പ്രായം കുറച്ച് കാണിക്കുന്നതിനായി യുവതി ഇന്‍സ്റ്റാഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ചിരുന്നതായി പ്രതി പറഞ്ഞിട്ടുണ്ട്. ആദ്യമായി നേരില്‍ കണ്ടപ്പോഴാണ് അവളുടെ യഥാര്‍ത്ഥ പ്രായം അയാള്‍ മനസ്സിലാക്കിയത്. യുവതി വിവാഹിതയും കുട്ടികളുടെ അമ്മയുമായിരുന്നു. ഈ കാരണങ്ങള്‍കൊണ്ടാണ് അവളെ വിവാഹം കഴിക്കാന്‍ അയാള്‍ തയ്യാറാകാതിരുന്നത്'.

Tags:    

Similar News