പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരനെ തേടിയെത്തി; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചശേഷം മര്‍ദിച്ചു; വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി കുഴഞ്ഞുവീണു; പിതാവിന്റെ പരാതിയില്‍ അന്വേഷണം

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചശേഷം മര്‍ദിച്ചു

Update: 2025-02-03 11:21 GMT

പത്തനംതിട്ട: അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് മര്‍ദിച്ചുവെന്ന് പരാതി. കുട്ടിയുടെ പ്ലസ്വണ്‍ വിദ്യാര്‍ഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് മര്‍ദിച്ചതെന്ന് പിതാവ് ആരോപിച്ചു. ഞായാറാഴ്ച്ച രാത്രി ഒന്‍പത് മണിക്ക് വീടിന്റെ പരിസരത്ത് നിന്നാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയത്. സംഘം കുട്ടിയെ കഠിനമായി മര്‍ദിച്ച് അവശനാക്കുകയും വീടിന്റെ പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. തിരിച്ച് ആടി കുഴഞ്ഞാണ് മകന്‍ വന്നത്. മര്‍ദനമേറ്റതിന്റെ ക്ഷീണവും ഉണ്ടായിരുന്നു. വരുന്നതിനിടെ നിലത്ത് വീണിരുന്നു.നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് കുട്ടി വിവരം വീട്ടില്‍ പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സഹോദരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തേടിയാണ് സംഘം എത്തിയതെന്നാണ് വിവരം.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിട്ടാത്തതിനെ തുടര്‍ന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. കുട്ടിയുടെയും പിതാവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

മര്‍ദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പ്രിന്‍സിപ്പല്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. പ്ലസ് വണ്‍ വിദ്യാത്ഥിയുടെ എതിരായി നിന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളായ യുവാക്കാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു.

എളമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കുട്ടിയുടെ സഹോദരന്‍. മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ സഹോദരനും സഹപാഠികളും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഇത് അധ്യാപകര്‍ ഇടപെട്ട് ക്ലാസ് മുറിയില്‍ വെച്ച് തന്നെ പരിഹരിച്ചിരുന്നു. ഈ സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. പോലീസ് വിദ്യാര്‍ഥിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Tags:    

Similar News