ജീവനക്കാര്‍ക്ക് നല്‍കാനുള്ള സമ്മാനക്കൂപ്പണുകളില്‍ തിരിമറി നടത്തി തട്ടിയെടുത്ത് 11.92 കോടി രൂപ! മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയെയും ചീഫ് ജനറല്‍ മാനേജറെയും പുറത്താക്കി; ഇരുവര്‍ക്കുമെതിരെ കേസെടുത്തു; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഒരുങ്ങവേ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍

Update: 2025-03-11 12:03 GMT

കൊച്ചി: ജീവനക്കാർക്ക് നൽകാനുള്ള സമ്മാനക്കൂപ്പണുകളിൽ തിരിമറി നടത്തി കോടികൾ തട്ടിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സ്ഥാപനത്തിന്റെ പരാതിയിൽ സി.ഇ.ഒ രഞ്ജിത് കുമാർ രാമചന്ദ്രൻ, ചീഫ് ജനറൽ മാനേജർ തോമസ് പി. രാജൻ എന്നിവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. 11.92 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. എറണാകുളം കെ.പി വള്ളോൻ റോഡിലെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇരുവരെയും മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്നും പുറത്താക്കി. പ്രതികൾ മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചു.

മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ജീവനക്കാർക്ക് നൽകാനുള്ള സമ്മാനക്കൂപ്പണുകളിലാണ് പ്രതികൾ തിരിമറി നടത്തിയത്. 2023 ഏപ്രിൽ മുതൽ 2024 നവംബർ മാസം വരെയുള്ള കാലയളവിലാണ് പ്രതികൾ വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയത്. ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ, നിശ്ചിത ബിസിനസ് നേടുന്ന ജീവനക്കാർക്ക് പ്രോത്സാഹനമായി 10ലക്ഷം രൂപയുടെ വീതം കൂപ്പണുകൾ നൽകാറുണ്ട്. 2023 മുതൽ 2024 നവംബർ വരെയുള്ള കാലയളിൽ സമ്മാനക്കൂപ്പണുകൾ നൽകുന്നതിൽ പൊരുത്തക്കേടുകൾ മാതൃകമ്പനിയുടെ ശ്രദ്ധയിൽപ്പെടുകയും തട്ടിപ്പ് പിടികൂടുകയുമായിരുന്നു. വ്യാജരേഖ ചമച്ചാണ് ജീവനക്കാർക്ക് നൽകേണ്ട സമ്മാനക്കൂപ്പണുകൾ ഇരുവരും കൈക്കലാക്കിയത്.

സമ്മാനക്കൂപ്പണുകൾ ഉപയോഗിച്ച് ജീവനക്കാർക്ക് ആവശ്യമുള്ള സാധനങ്ങളടക്കം വാങ്ങാം. എന്നാൽ, യാതൊരു ഇടപാടും നടത്താതെ ഒരു ലക്ഷംരൂപ കടയുടമയ്ക്ക് നൽകുകയും ബാക്കി ഒമ്പത് ലക്ഷം പണമായി കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈവിധം സമ്മാനക്കൂപ്പണുകൾ ഉപയോഗിച്ചതായി കാണിച്ചിരിക്കുന്ന സ്ഥാപന ഉടമകളുടെയും മറ്റും മൊഴി എടുത്തിട്ടേ പൊലീസ് തുടർനടപടിയിലേക്ക് കടക്കൂ. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പ് കേസായതിനാൽ സമ്മാനക്കൂപ്പൺ തിരിമറിക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. എഫ്.ഐ.ആറും പ്രാഥമിക കണ്ടെത്തലുകളുള്ള ഫയലുകളും വൈകാതെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News