അനന്തുവിന്റെ വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകള്‍; ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീണു; നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും

വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും

Update: 2025-06-08 07:01 GMT

മലപ്പുറം: മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് കെ അലവിക്കാണ് അന്വേഷണ ചുമതല. കേസില്‍ നിലവില്‍ ഒരൊറ്റ പ്രതി മാത്രമാണുള്ളതെന്ന് അനന്തുവിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി കെ അലവി പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷി്ന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് തീരുമാനം.

പന്നിയെ പിടിക്കാനാണ് പ്രതി കെണി വെച്ചത്. നിലവില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു. പ്രതിയുടെ കോള്‍ ലിസ്റ്റ് പരിശോധിക്കും. പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

അതേ സമയം മരിച്ച അനന്തുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്. നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വയറില്‍ മൂന്ന് പാടുകളുണ്ട്. അതില്‍ ഒരെണ്ണം ആഴത്തിലുള്ളതാണ്. ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീഴുകയായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നുമില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

കാട്ടുപന്നിയെ കെണി വയ്ക്കാന്‍ കെഎസ്ഇബി ലൈനില്‍ നിന്ന് പ്രതി നേരിട്ട് ലൈന്‍ വലിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അനധികൃതമായി വൈദ്യുതി വലിക്കുന്നത് പഞ്ചായത്ത് പരാതി നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ ഗുരുതര ആരോപണമാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നയിച്ചത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. നിലമ്പൂരില്‍ വിവരം അറിയും മുന്‍പ് മലപ്പുറത്തു യുഡിഎഫ് പ്രകടനം നടത്തി. വനംവകുപ്പിനെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നുവെന്നും ,ഗൂഢാലോചന പൊലീസ് അന്വേഷിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ വാദത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. സംഭവം സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംഭവം സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ്. പന്നികളെ പിടികൂടാന്‍ ഇതുവരെ ഇവിടെ ഒരു നടപടി ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് എന്തും പ്രതീക്ഷിക്കാം. ഗൂഢാലോചനയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയെ പ്രതിപക്ഷം അപലപിച്ചു. മന്ത്രി മാപ്പ് പറയണമെന്നും വനംമന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും അന്വേഷണം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനാ ആരോപണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Tags:    

Similar News