താമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; ശബ്ദം കേട്ടെത്തിയ സഹതാമസക്കാര്‍ കണ്ടത് വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് ബഷീറിനെ; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകം

താമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം

Update: 2025-06-01 15:39 GMT

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് പ്രവാസി ലോകം. കാസര്‍കോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മന്‍സിലില്‍ എ.എം. ബഷീര്‍ (42) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിലാണ് സംഭവം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ എന്താണ് കാരണം എന്ന വ്യക്തമായിട്ടില്ല. എന്നാല്‍, മലയാളി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് ആക്രണം ഉണ്ടായത്. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. വെടിയുര്‍ക്കുന്ന ശബ്ദം കേട്ട് സഹതാമസക്കാര്‍ വന്ന് നോക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഈജിപ്തു കാര്‍ അടക്കമുള്ള അയല്‍വാസികള്‍ ചേര്‍ന്നാണ് ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു.

ആരാണ് വെടിവെച്ചതെന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു കാര്‍ വന്ന് നില്‍ക്കുന്നത് കാണുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 13 വര്‍ഷമായി ബീഷയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ്. ദ്വീര്‍ഘകാലമായി ജോലി ചെയ്യുന്ന ബഷീര്‍ സൗമ്യ വ്യക്തിത്വമാണെന്നാണ് സുഹൃത്തുക്കളെല്ലാം പറയുന്നത്. അങ്ങനെയുള്ള ബഷീറിന് സംഭവിച്ച ദുരന്തത്തില്‍ വലിയ ഞെട്ടലാണ് പ്രവാസ ലോകത്ത് ഉണ്ടായിരിക്കുന്നത്.

സംഭവത്തിന് അല്‍പം മുമ്പ് തൊട്ടടുത്തെ സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി ബഷീര്‍ താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബീഷ കെ.എം.സി.സി പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂര്‍ രംഗത്തുണ്ട്.

അസൈനാര്‍ മുഹമ്മദ് ആണ് പിതാവ്. മാതാവ്: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്‌റിന്‍ ബീഗം. മക്കള്‍: മറിയം ഹല, മുഹമ്മദ് ബിലാല്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.

Tags:    

Similar News