കൃത്യമായ സ്‌കെച്ചിട്ട് തട്ടിക്കൊണ്ടു പോകല്‍; ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത് ജോമോന്‍; ആഷിഖും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു; തലച്ചോറിന് ക്ഷതമേറ്റ് ബിജു ജോസഫിന്റെ മരണവും; നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി; മൂന്ന് പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
കൃത്യമായ സ്‌കെച്ചിട്ട് തട്ടിക്കൊണ്ടു പോകല്‍
തൊടുപുഴ: തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ പിടിയിലായ നാല് പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്‌കൂട്ടറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴിയും ഇന്ന് പോലീസ് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാന്‍ഡിലുള്ള ആഷിഖ് ജോണ്‍സന് വേണ്ടി പോലീസ് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി.
കച്ചവട പങ്കാളിയായ ബിജു ജോസഫിനെ കൊലപ്പെടുത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പ്രതി ജോമോന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിരുന്നു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാത്തലവനെയാണ് ഇയാള്‍ ആദ്യം ക്വട്ടേഷന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ പദ്ധതി ഇട്ടതാണ് ജോമോനെ ആദ്യം പിന്തിരിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. കച്ചവട പങ്കാളിയായ ജോമോനുമായി ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കത്തെപ്പറ്റി ബിജുവിന്റെ ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്.
കലയന്താനിയില്‍ ബിജുവും, ജോമോനും നടത്തിയിരുന്ന ദൈവമാതാ കേറ്ററിംഗ് സര്‍വീസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്വട്ടേഷന്‍ കൊലപാതകത്തിന് കാരണം. ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തലച്ചോറിനേറ്റ ക്ഷതവും തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജുവിന്റെ വലത് കൈയില്‍ മുറിവുണ്ട്. ഇതെപ്പോള്‍ സംഭവിച്ചതെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു.
ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകവേ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയുണ്ടായ മര്‍ദ്ദനത്തില്‍ ബിജു കൊല്ലപ്പെട്ടു. തുടര്‍ന്ന് ജോമോന്റെ ഉടമസ്ഥതയിലുള്ള കലയന്താനിയിലെ ഗോഡൗണിലെത്തിച്ച് മാന്‍ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഷെയര്‍ സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ആഷിക്കിനെയും പുറത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.