കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശനി ബിന്ദുവിനെ കാണാതായത് 16 കൊല്ലം മുമ്പ്; ജയ്‌നമ്മ അപ്രത്യക്ഷയായത് 2024 ഡിസംബറില്‍; ശാസ്താംകവലയിലെ ഹയറുമ്മയും മിസ്സിംഗ്; അമിത മദ്യപാനവും വഴിവിട്ട ബന്ധവും സെബാസ്റ്റ്യന്റെ കൂടെ പിറപ്പ്; ചേര്‍ത്തലയിലെ 'അസ്ഥികൂടം' ആരുടേത്? ഡിഎന്‍എയില്‍ സത്യം തെളിയും

Update: 2025-07-30 02:26 GMT

കോട്ടയം: ചേര്‍ത്തലയില്‍ വീട്ടുവളപ്പില്‍നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥന്‍ അറസ്റ്റിലാകുമ്പോഴും ചിത്രം വ്യക്തമല്ല. ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ സെബാസ്റ്റ്യനെ (65) യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അസ്ഥികൂട അവശിഷ്ടങ്ങള്‍ ഏറ്റുമാനൂരില്‍നിന്നു കാണാതായ ജയ്‌നമ്മയുടേതാണെന്ന നിഗമനത്തിലാണ് അറസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അസ്ഥിയും ജയ്‌നമ്മയുടെ ബന്ധുക്കളുടെ രക്തസാമ്പിളും ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും. ഈ പരിശോധന നിര്‍ണ്ണായകമാകും. ഇതിനായി ജയ്നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവളപ്പില്‍നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഒന്നര പതിറ്റാണ്ടു മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭന്‍ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍ (47), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിലാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇതു കാണാതായ സ്ത്രീകളില്‍ ആരുടെയെങ്കിലുമാണോ എന്നു തിരിച്ചറിയാനാകൂ. ഏറ്റുമാനൂര്‍ സ്വദേശി ജയ്നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ഏറ്റുമാനൂരില്‍നിന്നു കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജയ്നമ്മയുടെ ഫോണ്‍ ഇയാള്‍ ഇടവേളകളില്‍ ഓണ്‍ ആക്കിയിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഈരാറ്റുപേട്ടയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിനു കിട്ടി. കൂടാതെ, സ്വര്‍ണം പണയപ്പെടുത്തിയ രേഖകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണെന്നാണ് ഫോറന്‍സിക് കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ മരിച്ചത് ജയ്നമ്മയാണെന്ന നിഗമനത്തിലാണ് പോലീസ്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥലങ്ങളില്‍ കുഴിയെടുത്ത ശേഷമാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെടുത്തത്. ശാസ്ത്രീയ പരിശോധനാസംഘവും വിരലടയാള വിദഗ്ധരുമടക്കം വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

പരിശോധനകള്‍ ചൊവാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് അവസാനിപ്പിച്ചത്. കോട്ടയത്തെ ക്രൈബ്രാഞ്ചിനോടൊപ്പം ബിന്ദുപത്മനാഭന്‍ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ് പി കെ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും തെളിവെടുപ്പ് നടത്തി. കോട്ടയം ഏറ്റുമാന്നൂര്‍ കോട്ടമുറി സ്വദേശി ജയ്നമ്മയെ 2024 ഡിസംബര്‍ 23നാണ് കാണാതായത്. ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി പള്ളിപ്പുറത്തായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായത്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് കോട്ടയം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിലായിരുന്നു തിങ്കളാഴ്ച സെബാസ്റ്റ്യന്റെ പുരയിടത്തിലെ കാടുകയറിയ പറമ്പിലെ കുഴിയില്‍നിന്ന് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. അമിത മദ്യപാനവും വഴിവിട്ട ബന്ധവുമാണ് സെബാസ്റ്റ്യനുള്ളത്. പരിചയമില്ലാത്തവര്‍ക്കുപോലും മദ്യം വാങ്ങിക്കൊടുക്കുന്ന ശീലം ഉണ്ടായിരുന്നു.

കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശനി ബിന്ദുവിനെ കാണാനില്ലെന്ന കേസിലെ പ്രധാന പ്രതിയും സെബാസ്റ്റ്യനാണ്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ ബിന്ദു പത്മനാഭന്റേതാണെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. പിന്നീടാണ് ജയ്നമ്മയുടെ കാര്യം പുറത്തറിയുന്നത്. ബിന്ദുവുമായി അടുപ്പമുണ്ടായിരുന്ന സെബാസ്റ്റ്യനും കൂട്ടരും ഭൂമി തട്ടിയെടുത്തെന്നു കാണിച്ച് സഹോദരന്‍ 16 വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സെബാസ്റ്റ്യന്റെ പരിചയക്കാരനായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തിരുന്നു. ഭൂമി തട്ടിയെടുക്കാന്‍ ബിന്ദു പത്മനാഭനെ പ്രതികള്‍ അപായപ്പെടുത്തിയതാണെന്നാണ് നിഗമനം. ഈ കാലയളവില്‍ ചേര്‍ത്തല, പട്ടണക്കാട്, അമ്പലപ്പുഴ, ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫിസുകള്‍ക്കു കീഴില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമികളുടെ വില്പന സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് നടത്തിയത്. കൂടാതെ ശാസ്താംകവലയിലെ ഹയറുമ്മ എന്ന വീട്ടമ്മയുടെ തിരോധാനവും അന്വേഷണത്തിലുണ്ട്.

കാണാതായ ജെയ്‌നമ്മയുടെ ഫോണില്‍നിന്നു കഴിഞ്ഞ ഞായറാഴ്ചയും സഹോദരിക്കു മിസ്ഡ്‌കോള്‍ വന്നു. തുടര്‍ന്ന് ഇവര്‍ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇതിന്റെ ടവര്‍ ലൊക്കേഷന്‍ മേലുകാവില്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്ന് അന്വേഷണസംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനും ജയ്‌നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോണ്‍വിളി എന്നാണ് സൂചന.

Tags:    

Similar News