പെറ്റമ്മയുടെ ജീവനറ്റ ശരീരത്തിന് മുന്നിൽ മനസ്സ് തകർന്നിരിക്കുന്ന ആ മകൻ; ഡോക്ടർമാർ പോലും നിസ്സഹായതോടെ നോക്കി നിൽക്കുന്ന കാഴ്ച; ശരീരം തുണിയിൽ പൊതിഞ്ഞ് പോസ്റ്റ്മോർട്ടത്തിനായി കാത്തിരിപ്പ്; എല്ലാം വിറങ്ങലിച്ച അവസ്ഥയിൽ അവൻ; ജീവിതം തകിടം മറിയാൻ കാരണം ഇത്

Update: 2026-01-17 11:48 GMT

ലക്നൗ: എയ്ഡ്‌സും ക്ഷയരോഗവും ബാധിച്ച് മരിച്ച 52 വയസ്സുകാരിയായ അമ്മയുടെ മൃതദേഹം തോളിലേറ്റി പത്ത് വയസ്സുകാരൻ ഒറ്റയ്ക്ക് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലെത്തിച്ചത് ഉത്തർപ്രദേശിലെ എറ്റ ജില്ലയിൽ ദാരുണ കാഴ്ചയായി. എച്ച്ഐവി രോഗിയായിരുന്ന അച്ഛൻ കഴിഞ്ഞ വർഷം മരിച്ചതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും കുടുംബത്തെ ഒറ്റപ്പെടുത്തിയതാണ് ഈ ഹൃദയഭേദകമായ സംഭവത്തിന് പിന്നിൽ.

കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയുടെ അമ്മ ജില്ലാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. അച്ഛൻ എയ്ഡ്‌സ് ബാധിച്ച് മരിച്ചതിന് ശേഷം സാമൂഹികമായും സാമ്പത്തികമായും ഈ കുടുംബം ഒറ്റപ്പെടുകയായിരുന്നു. രോഗവിവരങ്ങൾ അറിഞ്ഞതോടെ ഗ്രാമവാസികൾ ഇവരുമായി സംസാരിക്കുന്നത് പോലും നിർത്തിയിരുന്നു. അമ്മയുടെ മൃതദേഹത്തിനടുത്ത് വെറും നിലത്ത് പോസ്റ്റ്‌മോർട്ടത്തിനായി കാത്തിരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

മണിക്കൂറുകളോളം കുട്ടി അമ്മയുടെ മൃതദേഹത്തിനരികിൽ കാവലിരുന്നു. സംഭവം അറിഞ്ഞ് ലോക്കൽ പോലീസ് ആശുപത്രിയിലെത്തിയതിന് ശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികളും തുടർന്ന് സംസ്കാര ചടങ്ങുകളും നടന്നത്. പോലീസിന്റെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തത്.

അച്ഛന്റെ രോഗവിവരവും മരണവും കുടുംബത്തിന്റെ സാമൂഹിക സാമ്പത്തിക നിലയെ തകിടം മറച്ചു. അച്ഛൻ മരിക്കുന്നതിന് മുമ്പ് സ്കൂളിൽ പോയിരുന്ന കുട്ടി, പിന്നീട് പഠനം നിർത്തി. അമ്മയ്ക്കും രോഗം മൂർച്ഛിച്ചതോടെ കുടുംബം പൂർണ്ണമായും ഒറ്റപ്പെട്ടു. എറ്റയിലെ വീരംഗന അവന്തി ബായ് മെഡിക്കൽ കോളേജിലായിരുന്നു അമ്മ ചികിത്സ തേടിയിരുന്നത്. 2017-ൽ ക്ഷയരോഗത്തിന് ചികിത്സ തേടിയിരുന്ന സ്ത്രീക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകിയിരുന്നതായി ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

നാട്ടുകാരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഇതിനെ തുടർന്നാണ് പോലീസ് ആശുപത്രിയിലെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അമ്മയുടെ രോഗവിവരം അറിഞ്ഞിട്ടും ബന്ധുക്കളാരും സഹായിച്ചില്ലെന്നും, ചില ബന്ധുക്കൾ തങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും കുട്ടി പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സാമൂഹികമായ വിലക്കുകൾ ഒരു കുട്ടിയെ എത്രമാത്രം ദുരിതത്തിലാഴ്ത്തുന്നു എന്നതിന്റെ നേർക്കാഴ്ചയായി ഈ സംഭവം മാറുകയാണ്.

Tags:    

Similar News