റഷ്യയിലേക്കുള്ള പാഴ്‌സലില്‍ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി എന്ന് ഫോണ്‍കോള്‍; ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടിലെ മുഴുവന്‍ തുകയും കൈമാറാന്‍ ആവശ്യം; ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 75കാരന് നഷ്ടമായത് 1.04 കോടി; കേസ് അന്വേഷിക്കാന്‍ സിബിഐ; കേരളത്തില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യ സൈബര്‍ കുറ്റകൃത്യ കേസ്

Update: 2025-05-03 05:36 GMT

കൊച്ചി: കേരളത്തില്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തുന്ന ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തൃശൂര്‍ സ്വദേശി 75 കാരനായ ബിസിനസുകാരന് 1.04 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കേസെടുത്തത്.

തൃശൂര്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ചില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐയ്ക്ക് നല്‍കുകയായിരുന്നു. സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2024 ജൂലൈ 20ന്, 'മുംബൈ ഫെഡ്എക്സ് കൊറിയേഴ്സിലെ' ഉദ്യോഗസ്ഥന്‍ അജയ്കുമാറാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് തട്ടിപ്പ് ആരംഭിക്കുന്നത്. റഷ്യയിലേക്കുള്ള ഒരു പാര്‍സലില്‍ മയക്കുമരുന്ന് കണ്ടെത്തിയതായി പറഞ്ഞ ഇയാള്‍, പിന്നീട് ഫോണ്‍ മുംബൈ സൈബര്‍ പൊലീസ് ഓഫീസറെന്ന പേരിലുള്ള മറ്റൊരാളിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്.

ബാങ്ക് അക്കൗണ്ട് പരിശോധന ആവശ്യപ്പെട്ട്, തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേക്ക് തന്റെ മുഴുവന്‍ അക്കൗണ്ട് ബാലന്‍സും മാറ്റാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.04 കോടി രൂപ ജൂലൈ 22നും 24നും ഇടയില്‍ ഇയാള്‍ തട്ടിപ്പുകാര്‍ക്ക് കൈമാറി. നിക്ഷേപം നടത്തിയ ശേഷം മാത്രം തട്ടിപ്പാണെന്ന് മനസ്സിലായതോടെ വയോധികന്‍ തൃശൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതര സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍, കള്ളപ്പണ ഇടപാടുകള്‍, രാജ്യാന്തര ഇടപെടലുകള്‍ എന്നിവ ഉള്ളതായും, അന്വേഷണത്തിന് സംസ്ഥാന പൊലീസിന് നിയമപരിധിയുള്ളതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബിഐ ഇടപെടലിന്റെ ആവശ്യകത മനസ്സിലാക്കുന്നത്. ആദ്യം കേസ് കൈകാര്യം ചെയ്തതു തൃശൂര്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.

സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്നാലെ ലഭിച്ച അനധികൃത വരുമാനങ്ങള്‍ ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റിയ ശേഷം ചൈനീസ് സ്ഥാപനങ്ങള്‍ക്കാണ് കൈമാറിയതെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയും അതിനെത്തുടര്‍ന്നുള്ള ക്രൈംബ്രാഞ്ചിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ഇടപെടലും നിയമസംരക്ഷണത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News