പ്രണയം നടിച്ച് അടുത്തു കൂടി മൂവരും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനു വിധേയയാക്കി; കസ്റ്റഡിയില്‍ എടുത്തവരുടെ ഫോട്ടോ ഫോണില്‍ ഇരയ്ക്ക് അയച്ചു കൊടുത്ത് പ്രതികളെ ഉറപ്പിച്ചു; പിന്നാലെ അറസ്റ്റ്; പീഡനം വിവാഹ വാഗ്ദാനത്തില്‍; ചിറ്റാറിലെ വില്ലന്മാര്‍ അഴിക്കുള്ളില്‍

Update: 2025-06-28 02:14 GMT

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ നിരവധിതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതിന് മൂന്നു കേസുകളിലായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പോലീസ്. ചിറ്റാര്‍ സീതത്തോട് അള്ളുങ്കല്‍ ചരിവു കാലായില്‍ വീട്ടില്‍ മിഥുന്‍ (19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനം വീട്ടില്‍ പി ഡി ദിപിന്‍ (23) എന്നിവരാണ് വ്യത്യസ്ത കേസുകളില്‍ പിടിയിലായത്.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പുള്ള കാലയളവില്‍ വിവാഹവാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതിനെടുത്ത ആദ്യകേസിലാണ് 19 കാരന്‍ പിടിയിലായത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള കാലയളവില്‍ രാത്രി 12 മണിക്ക് ശേഷം ഫോണില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള വീട്ടില്‍ വച്ച് ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഈമാസം 25 ന് പെണ്‍കുട്ടി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് എസ്ഐ കെ ആര്‍ ഷെമിമോള്‍ വിശദമായ മൊഴി രേഖപ്പെടുത്തി ചിറ്റാര്‍ പോലീസിന് കൈമാറി.

പ്രായപൂര്‍ത്തിയായതിനു ശേഷം വ്യത്യസ്ത കാലയളവുകളില്‍ സജു പി ജോണ്‍, ദിപിന്‍ എന്നിവര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ പ്രതിയാക്കി അടുത്ത രണ്ട് കേസുകള്‍ കൂടി ചിറ്റാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

2025 ഫെബ്രുവരി 20 നും ഏപ്രില്‍ 30 നുമിടെയിലാണ് സജു പെണ്‍കുട്ടിയെ വീടിനു സമീപം വച്ച് പീഡിപ്പിച്ചത്. ഈ മാസം 21നും 22നും രാത്രി 12 മണിക്ക് ശേഷമാണ് റബ്ബര്‍ തോട്ടത്തില്‍ വച്ച് ദിപിന്‍ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മിഥുനെയും സജുവിനെയും ചിറ്റാറില്‍ നിന്നും ഇന്നലെ പിടികൂടി. ദിപിനെ പൊന്‍കുന്നത്തുനിന്നാണ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. പ്രണയം നടിച്ച് അടുത്തു കൂടിയാണ് മൂവരും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനു വിധേയയാക്കിയത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു, കോടതിയില്‍ മൊഴി രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് മൊഴികള്‍ രേഖപ്പെടുത്തി. ഇവരുടെ ഫോട്ടോ പെണ്‍കുട്ടിക്ക് ഫോണില്‍ അയച്ചുകൊടുത്ത് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് ചെയ്തു. മൂവരെയും വൈദ്യപരിശോധന നടത്തിച്ചു, തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.

Tags:    

Similar News