കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; മൂന്ന് പ്രതികള്‍ പിടിയില്‍; ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്താന്‍ കാലില്‍ വെടിവെച്ച് പോലീസ്; തമിഴ്‌നാട്ടില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും രംഗത്ത്

കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; മൂന്ന് പ്രതികള്‍ പിടിയില്‍

Update: 2025-11-04 03:47 GMT

കോയമ്പത്തൂര്‍: തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പ്രതികളായ തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കാലില്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ബലാത്സംഗ സംഭവം തമിഴ്‌നാട്ടില്‍ വലിയ വിവാദമായി മാറിയിരുന്നു.

ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് അതിക്രമത്തിനിരയായത്. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപം വൃന്ദാവന്‍ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചുകൊണ്ടിക്കെ മൂന്നംഗ സംഘമെത്തി ആക്രമിക്കുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം കാറില്‍ ഉണ്ടായിരുന്ന യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിയ ശേഷം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ കടന്നുകളഞ്ഞു. പരുക്കേറ്റ ആണ്‍ സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ കോളജിനു പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ നഗ്‌നയാക്കി ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

പുലര്‍ച്ചെ നാലോടെയാണ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവില്‍പാളയത്തിനു സമീപത്തു നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചാണ് പ്രതികള്‍ സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടന്നത്.

ഇതിനിടെ, സംഭവത്തെ ചൊല്ലി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദം കടുക്കുകയാണ്. സ്റ്റാലിന്‍ സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ സാധിച്ചത് സര്‍ക്കാറിന് ആശ്വാസകരമായിട്ടുണ്ട്.

Tags:    

Similar News