മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് ജ്യേഷ്ഠനെ ആക്രമിച്ചത് അനിയന്റെ ക്വട്ടേഷന്‍; പിതൃ സഹോദരന്റെ തല തകര്‍ത്തത് പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്; പ്രതികളില്‍ ഇരട്ട സഹോദരങ്ങളും

മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് ജ്യേഷ്ഠനെ ആക്രമിച്ചത് അനിയന്റെ ക്വട്ടേഷന്‍

Update: 2025-03-05 15:50 GMT

അടൂര്‍: രാത്രി വീട്ടിലെത്താന്‍ വൈകിയതിന് ശാസിച്ച ജ്യേഷ്ഠനെ പ്രായപൂര്‍ത്തിയാകാത്ത അനുജനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച പിതൃസഹോദരന്റെ തല തകര്‍ത്തു. പ്രായപൂര്‍ത്തിയാകാത്തവരും ഇരട്ട സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍. ഏനാത്ത് മണ്ണടി സ്വദേശികളായ നടുവിലേക്കര മായവിലാസം എസ്. അഭി(19), ഇരട്ട സഹോദരന്‍ അഭിജിത് (19) എന്നിവരാണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.

പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരില്‍ ഒരാളുടെ ജ്യേഷ്ഠന്‍ അജിത്തിനാണ് മര്‍ദ്ദനമേറ്റത്. തല്ലിയപ്പോള്‍ ചോദ്യം ചെയ്ത് തടയാന്‍ ശ്രമിച്ച ഇവരുടെ പിതൃസഹോദരന്‍ മണ്ണടി ചന്ത സുരേഷ് ഭവനം വീട്ടില്‍ സുനീഷി (40) ന്റെ തല ബൈക്കില്‍ വച്ചിരുന്ന ഇരുമ്പുകമ്പിക്കൊണ്ട് പ്ലസ് ടൂവിന് പഠിക്കുന്ന പതിനേഴുകാരന്‍ അടിച്ചു പൊട്ടിക്കുകയായിരുന്നു. എട്ടു തുന്നല്‍ ഇടേണ്ടി വന്നു.

രണ്ടിന് രാത്രി 11.45 നാണ് ജ്യേഷ്ഠന്‍ വഴക്കുപറഞ്ഞ വിവരം പതിനേഴുകാരന്‍ കൂട്ടുകാരായ അഭി, അഭിജിത്, മറ്റ് രണ്ട് പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ എന്നിവരോട് പറഞ്ഞിരുന്നു. ഇതിന് പകരം ചോദിക്കാനാണ് രാത്രി വീട്ടില്‍ കയറി സഹോദരനെ അനുജന്റെ നേതൃത്വത്തില്‍ തല്ലിയത്. ബഹളം കേട്ടെത്തിയ സുനീഷ് കണ്ടത് അജിത്തിനെ വളഞ്ഞിട്ട് തല്ലുന്നതാണ്. തുടര്‍ന്ന്, വീടിന് അടുത്തുള്ള കലുങ്കിന് സമീപത്തേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോയി വീണ്ടും അടിച്ചു.

ചോദ്യം ചെയ്തപ്പോള്‍ പതിനേഴുകാരന്‍ അയാളുടെ ബൈക്കില്‍ വച്ചിരുന്ന ഇരുമ്പുകമ്പി കൊണ്ട് സുനീഷിന്റെ തലയ്ക്കടിച്ചു. തലയ്ക്ക് പിന്നില്‍ മുറിവേറ്റു വീണ സുനീഷിന്റെ കണ്ണില്‍ ഇയാള്‍ അവിടെകിടന്ന പാറപ്പൊടി വാരിയിട്ടു. രക്തം ഒഴുകുന്നത് കണ്ടപ്പോള്‍ ഇവര്‍ സ്ഥലം വിടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുനീഷിന്റെ തലയില്‍ എട്ട് തുന്നലിട്ടു. അജിത്തും അനുജനും പിതാവ് സുനിലും സുനീഷിനും ഭാര്യക്കുമൊപ്പമാണ് താമസം. സുനിലിന് തടിപ്പണിയാണ്.

അജിത്ത് അനുജന്റ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതും വിരോധത്തിന് മൂര്‍ച്ചകൂട്ടി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ. അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.


Tags:    

Similar News