കാക്കനാട് താമസിക്കാന്‍ എത്തിയിട്ട് ഒന്നരവര്‍ഷം; അയല്‍ക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പം കാട്ടാത്ത കുടുംബം; മനീഷ് വിജയയെ ചില പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സൂചന; കസ്റ്റംസ് അഡീ. കമ്മീഷണറുടെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത് മനീഷിന്റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍

കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മൂന്നുമൃതദേഹങ്ങള്‍ കണ്ടെത്തി

Update: 2025-02-20 16:52 GMT

കൊച്ചി: കാക്കനാട് കൂട്ട ആത്മഹത്യ നടന്നുവെന്ന് സംശയിക്കുന്ന കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മൂന്നുമൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടുമൃതദേഹങ്ങള്‍ തൂങ്ങിയ നിലയിലും, ഒരു മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു അമ്മയുടെ മൃതദേഹം. പോലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു അമ്മയും മരിച്ചതായി കണ്ടെത്തിയത്. മനീഷ് വിജയ് കിടപ്പുമുറിയിലും സഹോദരി ശാലിനി അടുക്കളഭാഗത്തും തൂങ്ങി മരിച്ച നിലയിലായിരുന്നു.

രാത്രി 9 മണിയോടെ, തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാക്കനാട് ഈച്ചമുക്കിലെ സെന്‍ട്രല്‍ എക്‌സൈസിന്റെ 114 ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ഒരാഴ്ചത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.




കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ച് എത്തുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തി തുറന്നിട്ടിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ശാലിനിയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു മുറിയില്‍ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഒന്നര കൊല്ലമായി ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയത്. ഇവര്‍ക്ക് അയല്‍ക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പമുണ്ടായിരുന്നില്ല. മനീഷിന് ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സൂചന.




അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മനീഷിനെ കൂടാതെ ഈ വീട്ടില്‍ മൂത്ത സഹോദരിയും അമ്മയുമാണ് താമസിച്ചിരുന്നത്. നിലവില്‍ എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല.. പ്രദേശത്ത് ദുര്‍ഗന്ധം നിലനില്‍ക്കുന്നുണ്ടായിരുന്നു. മാലിന്യത്തില്‍ നിന്നുള്ള ഗന്ധമാവാമെന്നാണ് കരുതിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Tags:    

Similar News