വിലപിടിപ്പുള്ള ഫോൺ കണ്ടതും പിള്ളേരുടെ മൈൻഡ് മാറി; പതുങ്ങിയെത്തി പിടിച്ചുപറിച്ചതും കൂട്ടനിലവിളി; ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; നെഞ്ചിൽ ആഴത്തിൽ മുറിവുമായി യുവാവ്!
ഡൽഹി: വില കൂടിയ ഫോൺ മോഷ്ടിക്കാനെത്തിയവർ യുവാവിനെ ദാരുണമായി കുത്തികൊലപ്പെടുത്തി. അതും മൂന്ന് കുട്ടികൾ ചേർന്നാണ് കൊലപതാകം നടത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ സ്പോട്ടിൽ കുട്ടികൾ രക്ഷപ്പെടുകയും ചെയ്തു. ഡൽഹിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മൊബൈൽ ഫോണും വില കൂടിയ സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച കുട്ടികളെ പ്രതിരോധിക്കുന്നതിനിടെയാണ് യുവാവ് കുത്തേറ്റ് ദാരുണമായി മരിച്ചത്. എങ്ങനെ മരണം സംഭവിച്ചു എന്നറിയാതെ കുഴങ്ങിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഒടുവിൽ മൂന്ന് പേരും പിടിയിലാവുകയും ചെയ്തു.
ഏതാനുംദിവസം മുമ്പ് ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ നിന്ന് രാത്രി പത്ത് മണിയോടെ അശോക് വിഹാർ പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോൾ ലഭിച്ചു. കുത്തേറ്റ നിലയിൽ അമിത് കുമാർ എന്നൊരാളെ ആശുപത്രിയിൽ എത്തിച്ചുവെന്നായിരുന്നു സന്ദേശം. പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ആരാണ് കുത്തിയതെന്ന് വ്യക്തമായിരുന്നില്ല.
നെഞ്ചിന്റ വലത് ഭാഗത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടായിരുന്നു. ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയും ചെയ്തു. ദൃക്സാക്ഷികളെ മറ്റ് തെളിവുകളോ ആദ്യ ഘട്ടത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ അജ്ഞാത വ്യക്തികളുടെ കുത്തേറ്റ് മരിച്ചു എന്ന തരത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പോലീസ് പ്രദേശത്തെ വിപുലമായ അന്വേഷണം നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രാദേശിക തലത്തിൽ ചിലരിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തടഞ്ഞപ്പോൾ കുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകുകയും ചെയ്തു. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് മോഷണം നടത്തിയത് എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.