കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടിയെ വലിച്ചിഴച്ചു വീണ്ടും കൊണ്ടു പോയ വിരുതന്‍; കാല്‍വഴുതി വീണെന്ന് പറഞ്ഞ് അയല്‍വാസികളെ പറ്റിക്കാന്‍ ശ്രമിച്ചു; റെയില്‍വേ സ്റ്റേഷനില്‍ കാറിട്ട് ബസില്‍ കയറിയത് പോലീസിനെ കബളിപ്പിക്കാന്‍; കണ്ടക്ടറെ ഫോണില്‍ വിളിച്ച് ബസിലുണ്ടെന്ന് ഉറപ്പാക്കി അറസ്റ്റ്; മാമ്പറ്റ ദേവദാസ് അതിബുദ്ധിക്ക് ഉടമ; മുക്കം പോലീസിന്റെ കുന്നംകുളം ഓപ്പറേഷന്‍ ഇങ്ങനെ

Update: 2025-02-05 07:01 GMT

കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ മുഖ്യപ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെ പോലീസ് പിടികൂടിയത് തന്ത്രപരമായി. എറണാകുളത്തേക്കുള്ള ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബസ് തൃശൂരിലെ കുന്നംകുളത്തെത്തിയപ്പോള്‍ മുക്കം പോലീസ് ദേവദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ടക്ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. പോലീസിനെ കബളിപ്പിക്കാന്‍ ദേവദാസ് കാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചിരുന്നു.

'പോലീസ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടില്ല. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദേവദാസും കൂട്ടുപ്രതികളായ റിയാസും സുരേഷും ശനിയാഴ്ച്ച രാത്രി ഇരയുടെ താമസസ്ഥലത്ത് പോയതിന് ഡിജിറ്റല്‍ തെളിവുകളുണ്ട്. കൂട്ടുപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

ഹോട്ടലുടമയായ ദേവദാസും ഹോട്ടല്‍ ജീവനക്കാരായ റിയാസും സുരേഷുമാണ് കണ്ണൂര്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെ ഹോട്ടലിന് അടുത്ത് യുവതി താമസിക്കുന്ന വീട്ടിലേക്ക് മൂന്നുപേരും അതിക്രമിച്ചെത്തുകയായിരുന്നു. പീഡനശ്രമം ചെറുക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയില്‍നിന്ന് യുവതി താഴേക്ക് ചാടി. ഇടുപ്പെല്ലിന് പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ ഡിജിറ്റല്‍ തെളിവ് പുറത്തുവിട്ടിരുന്നു. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടത്. യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമയും ജീവനക്കാരും വരുമ്പോള്‍ യുവതി മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്‌ക്രീന്‍ റെക്കോഡായ വീഡിയോയാണ് ഡിജിറ്റല്‍ തെളിവായി കുടുംബം പുറത്തുവിട്ടത്.

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവും പരാതിക്കാരി പൊലീസിന് കൈമാറി. പുലര്‍ച്ചെ നാലോടെ മുക്കം സ്റ്റേഷനില്‍ എത്തിച്ച ദേവദാസിനെ ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് താമരശേരി കോടതിയില്‍ ഹാജരാക്കും.

അതിനിടെ കെട്ടിടത്തില്‍ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെണ്‍കുട്ടി പറഞ്ഞു. എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ളപ്പോള്‍ പ്രതികള്‍ വീടിനകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. എന്നാല്‍ ഉച്ചത്തില്‍ നിലവിളിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാന്‍ സാധിച്ചത്. മുകളില്‍ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടി കാല്‍വഴുതി താഴെ വീഴുകയായിരുന്നുവെന്ന് പ്രതികള്‍ അയല്‍വാസികളോട് പറയുകയായിരുന്നു. പക്ഷേ അലറിക്കരഞ്ഞ യുവതി ്അയല്‍വാസികളെ എല്ലാം അറിയിച്ചു.

ദേവദാസിനെ വിശദമായി ചോദ്യം ചെയ്യും. ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ കാര്യമായി വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ പ്രതികള്‍ക്കെതിരെ കൃത്യമായി ഡിജിറ്റല്‍ തെളിവുകളുണ്ട്. അതുകൂടി വച്ചായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. ഇതിനുശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. മറ്റ് പ്രതികള്‍ക്കായി ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇത് അന്തിമ ഘട്ടത്തിലാണ്. പ്രതികള്‍ എവിടെയാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News