17 മാസത്തിനിടെ ലക്ഷങ്ങളുടെ കൈമാറ്റം; ദിയയുടെ ജീവനക്കാരി വിനീതയുടെ അക്കൗണ്ടില്‍ എത്തിയത് 25 ലക്ഷം; ദിവ്യയുടെ അക്കൗണ്ടില്‍ എത്തിയത് 35 ലക്ഷം രൂപയും; പണം അവിടെ നിന്നും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു; ഓഡിറ്ററെ ഉപയോഗിച്ചുള്ള പരിശോധനകളിലേക്ക് പോലീസ്; ആരോപങ്ങളെല്ലാം ബൂമറാങ്ങായതോടെ ജീവനക്കാര്‍ ഒളിവില്‍
17 മാസത്തിനിടെ ലക്ഷങ്ങളുടെ കൈമാറ്റം
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ കടയില്‍ ജീവനക്കാര്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ഉറപ്പിച്ചു പോലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കടയിലെ മൂന്നു ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. വലിയ പണതട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും തന്നെ വ്യ്ക്തമായത്.
2024 ജനുവരി മുതല്‍ കഴിഞ്ഞ മെയ് മാസം വരെയുള്ള ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. അതിനാല്‍ കടയിലെ ആഭരണങ്ങള്‍ വിറ്റു കിട്ടിയ പണം ഇവര്‍ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകള്‍ ദിയ കൃഷ്ണന്റെയും പരാതിയില്‍ ശരിയുണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. എങ്കിലും അറസ്റ്റ് പോലുള്ള തുടര്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പോലീസ് തീരുമാനിച്ചു. ഈ ഓഡിറ്റിംഗിലാകും യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരിക.
അക്കൗണ്ടിലെത്തിയതില്‍ ഭൂരിഭാഗം തുകയും ഇവര്‍ പിന്‍വലിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചതെന്നാണ് ജീവനക്കാര്‍ ആദ്യം പറഞ്ഞത്. ജീവനക്കാരികള്‍ അവരുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി നല്‍കിയിട്ടുമുണ്ട്. ക്യു.ആര്‍. കോഡ് വഴി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത്. രണ്ടു പേരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്നും അന്വേഷണ സംഘം അറിയിച്ചു. ജീവനക്കാരിയായ വിനീതയുടെ അക്കൗണ്ടില്‍ എത്തിയത് 25 ലക്ഷം രൂപയും, മറ്റൊരാളായ ദിവ്യയുടെ അക്കൗണ്ടില്‍ എത്തിയത് 35 ലക്ഷം രൂപയുമാണ്.
അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പൊലീസ് ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവനക്കാരായ മൂന്നു പേര്‍ ചേര്‍ന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ജി. കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതി കണ്ടോണ്‍മെന്റ് എസിപിക്ക് കൈമാറിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പരാതി നല്‍കിയത്.
അതേസമയം ആരോപണങ്ങളെല്ലാം ബൂമറാങ്ങായതോടെ പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചനകള്‍. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീക്കം തുടങ്ങി. രണ്ടുദിവസമായി പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതികള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതു സംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ ആയി പോലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു.
ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതോടെ ഇവരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ആരംഭിച്ചു. പണം അക്കൗണ്ടില്‍ എത്തിയെങ്കിലും ഈ പണം എങ്ങനെ ചെലവാക്കിയതെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി ഇവര്‍ക്ക് അക്കൗണ്ടുകള്‍ ഉള്ള ബാങ്കില്‍ നേരിട്ട് എത്തി ഇന്ന് പോലീസ് പരിശോധന നടത്തും. ഓഡിറ്ററെ ഉപയോഗിച്ച് ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കും. ദിയകൃഷ്ണയുടെ സ്ഥാപനം നികുതി അടച്ചതിന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ഇതിനിടെ കൃഷ്ണകുമാറിന് പിന്നാലെ വനിതാ ജീവനക്കാരും മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയെ സമീപിച്ചു.
ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തി എന്ന പരാതി വ്യാജമാണെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകന്‍ മുഹമ്മദ് ഉനൈസ് പറയുന്നത്. നേരത്തെ സംഭവം വിവാദമായതോടെ ജീവനക്കാര്‍ കുറ്റസമ്മതം നടത്തുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടിരുന്നു. തെറ്റുപറ്റിയെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 2024 ഒക്ടോബര്‍ മുതല്‍ ഇത്തരത്തില്‍ പണം എടുത്തതായി ജീവനക്കാര്‍ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. കുരുക്കു മുറുകിയതോടെയാണ് ജീവനക്കാര്‍ ഒളിവില്‍ പോയത്. ഇന്നലെയും മൊഴി നല്‍കാന്‍ മ്യൂസിയം പോലീസ് മുന്നില്‍ എത്തിയില്ല.