ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും; അക്കൗണ്ട് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് കത്തു നല്‍കി; ദിയ ബിസിനസ് തുടങ്ങിയത് ലോണെടുത്ത്; ആ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂവെന്ന് കൃഷ്ണ കുമാര്‍

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

Update: 2025-06-08 14:32 GMT

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. ഇക്കാര്യം ഉറപ്പിക്കാന്‍ പോലീസ് ജീവനക്കാരുടെയും ദിയയുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് ഒരുങ്ങുന്നത്. സംഭവത്തില്‍ പോലീസിനെതിരെ അടക്കം വിമര്‍ശനം ഉയരവേയാണ് അന്വേഷണവും ശക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകല്‍ പരിശോധിക്കുന്നതിനായി ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

ലക്ഷങ്ങളുടെ ക്രമക്കേടില്‍ മൂവരും വീതിച്ചെടുത്തുവെന്ന് സമ്മതിക്കുന്നതിന്റെ വീഡിയോ സഹിതമാണ് തെളിവ് പുറത്തുവിട്ടത്. സ്വര്‍ണ്ണമല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ കടയാണ് ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി. ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.


സാമ്പത്തിക തട്ടിപ്പില്‍ പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പുതിയ വീഡിയോ പുറത്തുവിട്ടത്. ദിയ കൃഷ്ണകുമാറിനും കൃഷ്ണകുമാറിനും എതിരായി ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് പുതിയ ദൃശ്യങ്ങള്‍.

വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്‍കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. മൂന്ന് വനിതാജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷത്തിന്റെ തട്ടിപ്പാണ് നടത്തിയത്. കടയുടെ ക്യുആര്‍ കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. എന്നാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് മുന്‍ ജിവനക്കാരായ സ്ത്രീകള്‍ ആരോപിക്കുന്നത്.

സ്വന്തം വിലാസമോ മൊബൈല്‍ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ലെന്നും എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു. നീയൊക്കെ മുക്കുവത്തികളല്ലേ, എന്ത് യോഗ്യതയാണുള്ളത് എന്ന രീതിയില്‍ സംസാരിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് ദിയ ബിസിനസ് തുടങ്ങിയതെന്നും അതില്‍ നിന്നും പണം തട്ടിക്കൊണ്ടു പോകുന്നതിന്റെ വേദന ബിസിനസ് ചെയ്തവര്‍ക്കെ അറിയൂ എന്ന് ദിയയുടെ അച്ഛനും നടനുമായ കൃഷ്ണ കുമാര്‍ പ്രതികരിച്ചു.

മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതിയുമായി പോകേണ്ടതിന് പകരം കുറ്റാരോപിതരെ വിളിച്ച് ചോദ്യം ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു കൃഷ്ണ കുമാര്‍. 'ലക്ഷക്കണക്കിന് രൂപ ബാങ്കില്‍ നിന്നും ലോണെടുത്ത് ഒരു ചെറിയ പെണ്‍കുട്ടി ബിസിനസ് തുടങ്ങി. കുറച്ച് പേര്‍ക്ക് ജോലിയും കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍, പണം തട്ടിക്കൊണ്ട് പോകുമ്പോഴുള്ള വേദന ബിസിനസ് ചെയ്തവര്‍ക്ക് മാത്രമെ അറിയൂ. നമ്മുടെ കയ്യില്‍ നിന്നും ഒരു പതിനായിരം രൂപ പോയാല്‍ എന്റെ തൊഴിലാളികളോട് ചോദിക്കണമല്ലോ. ചോദിക്കാതെ പറ്റില്ല.

നമ്മള്‍ പലരും പല തരത്തില്‍ ജനിച്ച് വളര്‍ന്നവരാണ്. ഓരോരുത്തരും ഓരോ രീതിയില്‍ ആകും ചോദിക്കുന്നത്. പണം പോയാല്‍ സ്വാഭാവികമായും എല്ലാവരും ചോദിക്കുന്നതേ ഞങ്ങളും ചോദിച്ചിട്ടുള്ളൂ. നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകില്ല. ഇവരാണോ എടുത്തത് എത്രയാണ് എടുത്തത് നമുക്ക് ഏകദേശ ധാരണ വേണ്ടേ അതില്ലാതെ എങ്ങനെയാണ് പൊലീസ് സ്റ്റേഷനില്‍ പോകുന്നത്. ഇവരോട് ചോദിക്കാതെ മുന്നോട്ട് പോകാന്‍ പറ്റില്ല', എന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.

ഞങ്ങള്‍ ആ കുട്ടികളെ തടഞ്ഞുവച്ചു എന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ഫോണ്‍ ഞങ്ങള്‍ പിടിച്ചു വാങ്ങിയിട്ടില്ലെന്നും അവര്‍ തന്നെയാണ് ബാങ്ക് ട്രാന്‍സ്ഫര്‍ ഡീറ്റൈല്‍സ് കാണിച്ചതെന്നും കൃഷ്ണ കുമാര്‍ പറയുന്നു. അവരുടെ ആരോപണങ്ങള്‍ക്ക് എന്തെങ്കിലും ഒരു തെളിവ് കാണിക്കട്ടെ. അവരുടെ ബങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്താല്‍ തീരുന്ന പ്രശ്‌നമെ ഉള്ളൂവെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

Tags:    

Similar News