എംഡിഎംഎ കച്ചവടക്കരാരന്‍ ഡോണ്‍ സഞ്ജുവിന് സിനിമാ രംഗത്തും ബന്ധങ്ങളേറെ; യുവ നടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധം; ഒരു പ്രമുഖ നടന്‍ നിരന്തരം സമീപിച്ചു; സിനിമാ സെറ്റുകളിലെ നിരന്തര സന്ദര്‍ശകനായ സഞ്ജു പലവട്ടം വിദേശയാത്രയും നടത്തി

എംഡിഎംഎ കച്ചവടക്കരാരന്‍ ഡോണ്‍ സഞ്ജുവിന് സിനിമാ രംഗത്തും ബന്ധങ്ങളേറെ

Update: 2025-07-13 02:30 GMT

തിരുവനന്തപുരം: കൊച്ചിയിലെ ലഹരി കച്ചവടക്കാരി റിന്‍സി മുംതാസിന്റെ കേസിലെ അന്വേഷണം സിനിമാ രംഗത്തേക്ക് നീളവേ കല്ലമ്പലത്തെ എംഡിഎംഎ കേസിന്റെ അന്വേഷണവും നീളുന്നത് സിനിമാ രംഗത്തേക്ക് തന്നെ. മലയാളം സിനിമാ രംഗത്തെ ഒരു പ്രമുഖനുമായി സഞ്ജുവിന് അടുത്ത ബന്ധമാണ് ഉള്ളത്. യുവനടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്. ഇവരില്‍ പലരുമായും ഇടപാടുകള്‍ നടത്തിയിരുന്നതായാണ് പൊലീസിന്റെ നിഗമനം.

വര്‍ക്കലയില്‍ അടുത്തിടെ ഒരു പ്രമുഖ നടന്‍ ചിത്രീകരണത്തിനായി എത്തിയിരുന്നു. ഈ നടന്‍ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. സഞ്ജുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. സഞ്ജുവിന്റെ മകളും സിനിമയില്‍ അഭിനയിച്ചിരുന്നു. ഇതോടെ സിനിമാ രംഗത്തേക്ക് ലഹരി എത്തിക്കുന്ന ആളാണോ സഞ്ജുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

സിനിമാ സെറ്റുകളിലെ നിരന്തര സന്ദര്‍ശകനാണ് സഞ്ജു. സഞ്ജു പലവട്ടം വിദേശയാത്ര നടത്തിയതായും എല്ലാ യാത്രകളിലും രാസലഹരി കടത്തിയെന്നും സൂചനയുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ സഞ്ജു കോടികളുടെ രാസലഹരി കടത്തിയെന്നാണ് വിവരം. വലിയ അളവില്‍ ലഹരിക്കടത്ത് നടത്തിയതുവഴി ഉന്നതബന്ധങ്ങളിലുമെത്തിയിരുന്നു. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്.

സഞ്ജു ഒമാനില്‍ നിന്നെത്തിച്ചത് ഗുണനിലവാരം കൂടിയ എംഡിഎംഎയാണ്. ഇത് വില്‍ക്കുന്നത് പ്രധാനപ്പെട്ട ആളുകള്‍ക്കായിരിക്കും എന്നാണ് പൊലീസ് നിഗമനം. ഈ വര്‍ഷം മാത്രം സഞ്ജു നാല് തവണ ഒമാനിലേക്ക് പോയി. ഈ യാത്രകളിലും എംഡിഎംഎ കടത്തിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

വര്‍ക്കലയില്‍ ജനിച്ചുവളര്‍ന്ന സഞ്ജുവിന് ടൂറിസം മേഖലയുമായും നല്ല അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. വര്‍ക്കലയില്‍ ചെറുപ്പകാലത്തുതന്നെ ക്രിമിനല്‍ കേസുകളില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നു. 2022-ല്‍ എംഡിഎംഎയുമായി പിടിയിലായതോടെയാണ് രാസലഹരി വില്‍പ്പനയില്‍ സഞ്ജുവിന്റെ പേര് വെളിച്ചത്തുവരുന്നത്. പിന്നീടായിരുന്നു ഇയാളുടെ വളര്‍ച്ച. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുതിയ വീടുള്‍പ്പെടെ നിര്‍മിച്ചത്.

സ്വന്തമായി ഒരു അധോലോകം തന്നെ വളര്‍ത്തിയെടുത്തതോടെ ഇയാള്‍ക്ക് ഡോണ്‍ സഞ്ജുവെന്ന വിളിപ്പേരും ലഭിച്ചിരുന്നു. ഈന്തപ്പുഴത്തില്‍ എംഡിഎംഎ കടത്തിയ സംഭവത്തില്‍ വിശദമായ പരിശോധനയ്ക്കാണ് പൊലീസിന്റെ നീക്കം. സഞ്ജുവിനെ നാളെ കസ്റ്റഡിയില്‍ വാങ്ങും.

ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വന്‍ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാല്‍ കിലോ എംഡിഎംഎയുമായാണ് 'ഡോണ്‍' സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.

സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരും കൂടിയാണ് പിടിയിലായത്. പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈന്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

സഞ്ജു സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് അറിയിച്ചത്. 2023ല്‍ കല്ലമ്പലം ഞെക്കാട് വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. പൊലീസ് പരിശോധിക്കാനെത്തിയപ്പോള്‍ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

Tags:    

Similar News