ഡോക്ടര്‍ വന്ദന ദാസ് കൊലപാതക കേസ് : പ്രതി സന്ദീപ് കുത്താന്‍ ഉപയോഗിച്ച കത്രിക ആശുപത്രിയിലേത് എന്ന് നഴ്‌സിങ് അസിസ്റ്റന്റ്; മുറിവുകള്‍ പരിശോധിക്കുമ്പോള്‍ പ്രതി തങ്ങളുടെ ചിത്രം എടുത്തുവെന്നും മൊഴി; കേസില്‍ തുടര്‍വിസ്താരം 27 ന്

പ്രതി സന്ദീപ് കുത്താന്‍ ഉപയോഗിച്ച കത്രിക ആശുപത്രിയിലേത്

Update: 2025-02-19 14:35 GMT

കൊട്ടാരക്കര: കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്രിക ആശുപത്രി ഡ്രസ്സിംഗ് റൂമില്‍ ഉപയോഗിക്കുന്നതാണ് എന്ന് സാക്ഷി കോടതിയില്‍ മൊഴി നല്‍കി.

പ്രതിയെ അന്ന് വെളുപ്പിനെ പൂയപ്പള്ളി പോലീസ് ആശുപത്രിയില്‍ എത്തിച്ച സമയം പ്രതിയുടെ കാലിലെ മുറിവുകള്‍ താന്‍ ക്ലീന്‍ ചെയ്തു എന്നും, ആ സമയം അവിടെ ഉണ്ടായിരുന്ന കത്രിക പ്രതി രഹസ്യമായി കൈക്കലാക്കി സൂക്ഷിച്ചതാണെന്നും കേസിലെ സാക്ഷിയായ നേഴ്‌സിംഗ് അസിസ്റ്റന്റ് ജയന്തി കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ മൊഴി നല്‍കി. കൂടാതെ ഇപ്രകാരമുള്ള ഉപകരണങ്ങള്‍ ഹോസ്പിറ്റലില്‍ സൂക്ഷിക്കുന്നതിന് രജിസ്റ്റര്‍ ഉണ്ട് എന്നും സാക്ഷി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിന്റെ ചോദ്യത്തിന് മറുപടിയായി കോടതിയെ അറിയിച്ചു.

വന്ദന കൊല ചെയ്യപ്പെട്ട സമയത്ത് ആശുപത്രിയിലെ കത്രിക ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ രജിസ്റ്ററിന്റെ പകര്‍പ്പ് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കൂടാതെ ഡോ വന്ദനയുടെ സാന്നിധ്യത്തില്‍ താന്‍ പ്രതിയുടെ മുറിവുകള്‍ പരിശോധിക്കുന്ന സമയം പ്രതി തന്റെയും ഡോക്ടര്‍മാരുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു എന്നും സാക്ഷി കോടതി മുമ്പാകെ മൊഴി നല്‍കി.

സംഭവദിവസം പ്രതിയെ ആശുപത്രിയില്‍ എത്തിച്ച പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ബേബി മോഹനേയും പോലീസ് ഡ്രൈവര്‍ ബിജീഷിനേയും പ്രോസിക്യൂഷന്‍ സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചു. സംഭവദിവസം രാത്രിയില്‍ തങ്ങള്‍ നൈറ്റ് പെട്രോള്‍ ചെയ്തുവരവെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും, പ്രതി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിളിച്ചിരുന്നു എന്നുള്ള സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശപ്രകാരം തങ്ങള്‍ പ്രതിയുടെ സമീപത്ത് എത്തിയപ്പോള്‍ കാലില്‍ മുറിവ് കണ്ടതുകൊണ്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും സാക്ഷികള്‍ കോടതി മുമ്പാകെ മൊഴി നല്‍കി.

ആശുപത്രിയില്‍ വച്ച് പ്രതി അവിടെ നിന്നും കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് ഡോക്ടര്‍ വന്ദനയെയും പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെയും ഉപദ്രവിക്കുകയായിരുന്നു എന്നും സാക്ഷികള്‍ കോടതി മുമ്പാകെ അറിയിച്ചു. പ്രതി സന്ദീപിനെയും ഇയാള്‍ ഉപയോഗിച്ച ആയുധവും, വസ്ത്രങ്ങളും സാക്ഷികള്‍ കോടതി മുമ്പാകെ തിരിച്ചറിഞ്ഞു.

കേസിന്റെ തുടര്‍ വിസ്താരം 27 തീയതി നടക്കും. അതിനിടെ കേസിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് വിദദ്ധയെ മുന്‍ഗണനാ ക്രമത്തില്‍ വിസ്തരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി അനുവദിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരിഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Tags:    

Similar News