ഭൂട്ടാന്‍ വാഹനക്കടത്തില്‍ കസ്റ്റംസിന് പിന്നാലെ ഇഡിയും കളത്തില്‍; നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത് താരവസതികളില്‍ അടക്കം 17 ഇടങ്ങളില്‍; വാഹനം വിട്ടുകിട്ടാന്‍ ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നിലെ എത്തിയത് ഇഡി
ഭൂട്ടാന്‍ വാഹനക്കടത്തില്‍ കസ്റ്റംസിന് പിന്നാലെ ഇഡിയും കളത്തില്‍
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് കുരുക്ക് മുറുകുന്നു. കസ്റ്റംസിന് പിന്നാലെ ഇഡിയും കളത്തിലിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളില്‍ അടക്കം 17 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ റെയ്ഡ് സംഘടിപ്പിച്ചിരുന്നു.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖര്‍ താമസിക്കുന്നത്. അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ വിശദീകരണം.
ഇന്ത്യയിലേക്ക് ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും റജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ റജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി.
പിന്നീട് വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇ.ഡി അധികൃതര്‍ വിശദീകരിക്കുന്നു.
'ഓപ്പറേഷന്‍ നുമ്ഖോറു'മായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി എത്തിയത് എന്നതും ശ്രദ്ധേയമാണ്. കസ്റ്റംസ് നിയമപ്രകാരം വാഹനം വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നും ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി കസ്റ്റംസിനു നിര്‍ദേശം നല്‍കി. ആവശ്യം നിരസിക്കുകയാണെങ്കില്‍ രേഖകളടക്കം അതിന്റെ കാരണങ്ങള്‍ അറിയിക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു.
നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത തന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തെന്നും ഇത് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദുല്‍ഖറിന്റെ ഹര്‍ജി നിലനില്‍ക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതും. രാജ്യത്തേക്ക് കടത്തിയ 150ലേറെ വാഹനങ്ങള്‍ കേരളത്തിലുണ്ട്. ദുല്‍ഖറിന്റെ മറ്റു രണ്ടു കാറുകള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്.
അവ പിടിച്ചെടുത്തതിനെ നടന്‍ എതിര്‍ത്തിട്ടില്ല. വാഹനം വിട്ടുകിട്ടുന്നതിനു വേണ്ടി അപ്പലറ്റ് ട്രിബ്യൂണലിനെയോ അതുകഴിഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയോ സമീപിക്കാവുന്നതാണെന്നും കസ്റ്റംസ് വാദിച്ചു. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെയാണ് വാഹനം പിടിച്ചെടുത്തതെന്ന് ദുല്‍ഖറിന്റെ അഭിഭാഷകന്‍ വാദിച്ചു. 2004ല്‍ റെഡ് ക്രോസിനു വേണ്ടി യുകെയില്‍നിന്ന് ഡല്‍ഹിയില്‍ ഇറക്കുമതി ചെയ്ത വിവിധ മന്ത്രാലയങ്ങളുടെ അനുമതിയുള്ള വാഹനമാണിത്. അവിടെനിന്ന് 2012ല്‍ തമിഴ്നാട് സ്വദേശി വാങ്ങി. പിന്നീടും കൈമറിഞ്ഞാണ് താന്‍ വാങ്ങിയതെന്നും അതിന് എല്ലാ രേഖകളുമുണ്ടെന്നും ദുല്‍ഖര്‍ വാദിച്ചു.
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടതു സംബന്ധിച്ച് കോടതി കസ്റ്റംസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. ആദ്യ റജിസ്ട്രേഷന്‍ വ്യാജമാണ് എന്നു പറയാന്‍ എന്താണ് കാരണമെന്നും ഇതിനു തെളിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തുന്ന കാര്യത്തെക്കുറിച്ചും കോടതി ചോദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് അതിന് അധികാരമുണ്ടെന്ന് വകുപ്പുകള്‍ നിരത്തി കസ്റ്റംസ് വിശദീകരിച്ചു.
സ്വര്‍ണം പിടിച്ചെടുക്കുന്ന കാര്യവും ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വര്‍ണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങളെന്നു കോടതി ചൂണ്ടിക്കാട്ടി. 20 കൊല്ലമായി ഇവിടെ ഓടിക്കൊണ്ടിരുന്ന, ഒരാള്‍ പണം കൊടുത്ത് വാങ്ങിയ വാഹനമാണ് പിടിച്ചെടുക്കുന്നത് എന്ന് കോടതി പറഞ്ഞു. ഒട്ടേറെ അധികൃതരിലൂടെ കടന്നു പോന്നതായിരിക്കുമല്ലോ വാഹനത്തിന്റെ രേഖകള്‍ എന്നും കോടതി പരാമര്‍ശിച്ചു. തുടര്‍ന്നാണ് വാഹനം വിട്ടുകിട്ടുന്നതിനു കസ്റ്റംസിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
കസ്റ്റംസ് നിയമത്തിലെ 110(എ) അനുസരിച്ച് പിടിച്ചെടുക്കപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്ക് വാഹനം താല്‍ക്കാലികമായി വിട്ടുകിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം. വാഹനത്തിന്റെ തുടക്കം മുതലുള്ള രേഖകള്‍ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. ബോണ്ടും സെക്യൂരിറ്റിയും കെട്ടിവയ്ക്കണം. ഇത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാന്‍ കസ്റ്റംസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ദുല്‍ഖറിനു വാഹനം വിട്ടുകിട്ടുമോ എന്നറിയുക. ഭൂട്ടാനില്‍നിന്ന് വാഹനങ്ങള്‍ ഇന്ത്യയിലേക്കു കടത്തുന്നുവെന്നും ഇത്തരത്തില്‍ കടത്തിയ 150ലേറെ വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നും കാട്ടി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ ഇതുവരെ 40 വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്.