യാത്ര ആഡംബര കാറില്‍; ഉറഞ്ഞു തുള്ളി നെറ്റിയില്‍ നിന്നും കണ്ണില്‍ നിന്നും രക്തം വരുത്തും; ദോഷം മാറാന്‍ പൂജ ചെയ്തില്ലെങ്കില്‍ മരണം: പള്ളിക്കല്‍ സ്വദേശികളെ കബളിപ്പിച്ച് യുവതിയുടെ നേത്വതത്തിലുള്ള സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍

പൂജ ചെയ്തില്ലെങ്കിൽ മരണം; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി

Update: 2024-09-25 02:30 GMT

തിരുവനന്തപുരം: ദോഷം മാറാന്‍ പൂജ ചെയ്യണമെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവതിയുടെ നേത്വതത്തിലുള്ള സംഘം ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് മന്ത്രവാദിനി ചമഞ്ഞ് യുവതിയും സംഘവും കുടുംബത്തെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയത്. നെടുമങ്ങാട് വാഴോട്ടുകോണം സ്വദേശി രമ്യ, മടത്തറ സ്വദേശികളായ അന്‍സീര്‍, ഉണ്ണി എന്നിവര്‍ക്കെതിരെയാണ് ആരോപണം.

ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും വീട്ടിലെ സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദേവിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളിയും നെറ്റിയില്‍ നിന്നും കണ്ണില്‍ നിന്നും രക്തം വരുത്തിയും വീട്ടുകാരെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പള്ളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മടവൂര്‍ പോളച്ചിറ വീട്ടില്‍ ശാന്ത, സഹോദരിമാരായ ലീല, നാണി ഊന്നിന്‍മൂട് സ്വദേശികളായ ബാബു, ഓമന ബാബു എന്നിവരാണ് തട്ടിപ്പിനിരയായത്.

ഇവരില്‍ നിന്നായി സംഘം 1,83,000 രൂപയും നാലര ലക്ഷംരൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തെന്നാണ് ആരോപണം. 2024 മേയ് മാസത്തിലായിരുന്നു തട്ടിപ്പിന് തുടക്കം. ശാന്തയുടെ സഹോദരന്‍ സഹദേവന്റെ വീട്ടിലെത്തിയ ഒന്നാം പ്രതി രമ്യ കുടുംബവുമായി സൗഹൃദം സ്ഥാപിച്ചു. ശാന്തയുടെയും കുടുംബാംഗങ്ങളുടെയും ദോഷം മാറാന്‍ പൂജ നടത്തണമെന്ന് വിശ്വസിപ്പിച്ചു.

യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയില്‍ നിന്നും കണ്ണില്‍ നിന്നും ചുവന്ന ദ്രാവകം വരുത്തുകയും ചെയ്തു. ഇത് രക്തമാണെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇതോടെ കെണിയില്‍ വീണ വീട്ടുകാരില്‍ നിന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത സംഘം മുങ്ങിയതോടെയാണ് ശാന്ത പരാതിയുമായി പോലീസിനെ സമീപിച്ചത്. സമാന രീതിയിലായിരുന്നു മറ്റുള്ളവരെയും തട്ടിച്ചത്. ആഡംബര കാറിലായിരുന്നു പ്രതികളുടെ യാത്ര.

Tags:    

Similar News