ആശുപത്രിയില്‍ പോകാനെന്ന വ്യാജേന മകളുമായി വീട്ടില്‍നിന്ന് പുറപ്പെട്ടു; ബൈക്കില്‍ കാട്ടിലെത്തിച്ച ശേഷം കയര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു; വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായ 21കാരിയെ കൊലപ്പെടുത്താന്‍ ശ്രമം; മരിച്ചുവെന്ന് കരുതി കാട്ടില്‍ ഉപേക്ഷിച്ചു; പിതാവ് അറസ്റ്റില്‍

മകള്‍ മരിച്ചെന്ന് കരുതി കാട്ടില്‍ തള്ളി; പിതാവ് പിടിയില്‍

Update: 2025-06-30 06:54 GMT

മൈസൂരു: വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായ മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് ശനിയാഴ്ച വൈകീട്ടാണ് സംഭവം. 21 വയസ്സുള്ള മകളെ കൊല്ലാന്‍ ശ്രമിച്ചതിനാണ് ഇയാളെ സൊറാബ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആശുപത്രിയില്‍ പോകാനെന്ന വ്യാജേന ഇയാള്‍ മകളെ ബൈക്കിലിരുത്തി വീട്ടില്‍നിന്ന് പുറപ്പെട്ടു. തുടര്‍ന്ന് കാട്ടിലെത്തിച്ച് കൈയില്‍ കരുതിയ കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചു. എന്നാല്‍, യുവതി ബോധരഹിതയായതോടെ മരിച്ചെന്നുകരുതി ഇയാള്‍ വീട്ടിലേക്ക് മടങ്ങി.

കുറച്ചുകഴിഞ്ഞ് ബോധം തെളിഞ്ഞ യുവതി നടന്ന് റോഡരികിലെത്തി കുഴഞ്ഞുവീണു. തുടര്‍ന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നെന്നും അവര്‍ അപേക്ഷിച്ചിട്ടും മകളുടെ ജീവന്‍ രക്ഷിക്കാന്‍ തയാറായില്ലെന്നും പൊലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ടതോടെ മകളെ മരിച്ചുവെന്ന് കരുതി മാതാപിതാക്കള്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് ബോധം വന്ന പെണ്‍കുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാരാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ശിവമോഗയിലെ മക്ഗണ്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സൊറാബ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണെന്നും ശിവമോഗ എസ്പി ജി കെ മിഥുന്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News