പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് വലിയമല പോലീസ്; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍; പാലക്കാട് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; കേസ് നേമം പോലീസിന് കൈമാറി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്

പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

Update: 2025-11-28 01:23 GMT

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാഗം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്.

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയഭാവി നശിക്കുമെന്ന് രാഹുല്‍ പറഞ്ഞു. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗുളിക നല്‍കിയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും രാഹുലിന്റെ സുഹൃത്ത് ഗുളികയെത്തിച്ച് നല്‍കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. വിഡിയോ കോളിലൂടെ ഗുളിക കഴിച്ചെന്ന് ഉറപ്പിച്ചെന്നും യുവതി പരാതിപ്പെടുന്നു.

ഇന്നലെ പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം റൂറല്‍ വനിത സെല്‍ ഇന്‍സ്‌പെക്ടറാണ് മൊഴിയെടുത്തത്. യുവതി ശബ്ദരേഖകളും വാട്‌സപ്പ് ചാറ്റുകളും ഉള്‍പ്പടെ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നതില്‍ വ്യക്തതയില്ല. പാലക്കാട് എംഎല്‍എ ഓഫിസ് പൂട്ടിയിട്ട നിലയിലാണ് . രാഹുലിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫുമാണ്. കഴിഞ്ഞ ദിവസമാണ് രാഹുലും പരാതിക്കാരിയും സംസാരിക്കുന്ന ശബ്ദരേഖയും വാട്‌സാപ് ചാറ്റും പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. ഇതുവരെ പരാതിയില്ലെന്ന് പ്രതിരോധിച്ചിരുന്ന രാഹുലിന് ഇതോടെ കുരുക്ക് മുറുകുകയാണ്.

താന്‍ നേരിട്ട് ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി കൈമാറിയിട്ടുണ്ട്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് ലൈംഗിക പീഡന പരാതിയില്‍ കേസെടുക്കുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിന് ആളുകളാണ് പ്രതികരിച്ചത്.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണല്‍ സ്റ്റാഫിന്റേയും ഫോണ്‍ സ്വിച്ച് ഓഫാണ്. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം. ജോര്‍ജ് പൂന്തോട്ടമാണ് രാഹുലിന്റെ അഭിഭാഷകന്‍.

എഫ്ഐആര്‍ ഇട്ടാല്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്നും ഈ പരാതിയെക്കുറിച്ച് വ്യക്തതയില്ലെന്നും ജോര്‍ജ്ജ് പൂന്തോട്ടം നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോയെന്നും ജോര്‍ജ് പറഞ്ഞു. ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകമാണെന്ന് രാഹുല്‍ തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എഫ്ഐആര്‍ ഇട്ടാല്‍ മുന്‍കൂര്‍ ജാമ്യം തേടും. പരാതിയെ കുറിച്ച് വ്യക്തത ഇല്ല, പരാതിയുടെ സ്വഭാവം എന്താണ്? പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് സ്റ്റേഷന്‍ ആണോ...ഈ പരാതിയില്‍ അസ്വഭാവികത ഉണ്ട്, ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങള്‍ കാണിക്കുന്നു. ശബരിമല സ്വര്‍ണ്ണ കൊള്ള മറക്കാന്‍ ഉള്ള നാടകം ആണിത്. മസാലക്ക് വേണ്ടിയുള്ള നാടകമെന്ന് രാഹുല്‍ എന്നോട് പറഞ്ഞു. പുറത്ത് വന്ന തെളിവുകളെക്കുറിച്ച് രാഹുല്‍ എന്നോട് പറഞ്ഞിട്ടില്ല ഞാന്‍ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഡാലോചനയെന്ന് സംശയമുണ്ട്. പരാതി ഇപ്പോള്‍ വന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യം ആയിരിക്കും', ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.

Tags:    

Similar News