മർച്ചനന്റ് നേവിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി; ട്രെയ്‌നിങ്ങെന്ന വ്യാജേന ഉദ്യോഗാർത്ഥിയെ മുംബൈയിലെ ഹോട്ടലിൽ ജോലി ചെയ്യിപ്പിച്ചത് നാല് മാസം; ഇന്റർവ്യൂ ഉണ്ടെന്ന പേരിൽ 2 മാസം ഹോസ്റ്റൽ മുറിയിൽ താമസിപ്പിച്ചു; കൊല്ലംകാരൻ റെജിമോന്റെ 'മർച്ചനന്റ് നേവി' ബ്രില്ലിയൻസിൽ കുടുങ്ങിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾ

Update: 2025-06-11 06:42 GMT

കൊല്ലം: ജോലി വാഗ്‌ദാനം നൽകിയ പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. കൊല്ലം ആയിരനല്ലൂർ സ്വദേശി സാബുമോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഴുകോൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഴുകോൺ സ്വദേശി റെജിമോൻ, അയിലറ സദേശി സുകേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർച്ചന്റ് നേവിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. സമാനമായി നിരവധി പേരെ പ്രതി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പരാതിക്കാരന്റെ മകന് ആറ് മാസത്തിനുള്ളിൽ മർച്ചന്റ് നേവിയിൽ ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു പ്രതികളുടെ വാഗ്‌ദാനം. രണ്ടാം പ്രതിയായ സുകേഷാണ് ജോലിയുടെ നൽകാമെന്ന് പറഞ്ഞ് പരാതിക്കാരനെ സമീപിക്കുന്നത്. മലേഷ്യയിൽ ഷിപ്പ് യാർഡിൽ ജോലിയാണെന്നായിരുന്നു സുകേഷ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. പിന്നീട് സുകേഷ് കേസിലെ മുഖ്യപ്രതിയായ റെജിമോനെ പരാതിക്കാരന് പരിചയപ്പെടുത്തി. 2024 ഒക്ടോബർ 10നാണ് റെജിമോൻ പണം കൈപ്പറ്റുന്നത്. 2 ലക്ഷം രൂപ അഡ്വാൻസായി റെജിമോൻ വാങ്ങി. ശേഷം ട്രെയ്‌നിങ്ങിനായി പരാതിക്കാരന്റെ മകനെ മുംബൈയിലേക്ക് കൊണ്ട് പോയി. 4 മാസത്തോളം മുംബൈയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യിപ്പിച്ചു.

തുടർന്ന് ജോലിക്കായുള്ള ഇന്റർവ്യൂ ഉണ്ടെന്ന വ്യാജേന പരാതിക്കാരന്റെ മകനെ രണ്ട് മാസത്തോളം മുംബൈയിൽ സീമാസ് ഹോസ്റ്റലിൽ താമസിപ്പിച്ചു. ഇതിന്റെ ചെലവുകൾ പോലും വീട്ടുകാരാണ് നല്കിയിരുന്നതെന്നാണ് സൂചന. പറഞ്ഞ കാലവധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ മകനെ പരാതിക്കാരൻ നാട്ടിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെട്ടു. ജോലി വാഗ്‌ദാനം നൽകി തങ്ങളെ കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ പരാതിക്കാരൻ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ റെജിമോൻ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. പരാതി നൽകുമെന്ന് പറഞ്ഞതോടെ പരാതിക്കാരനെ പ്രതി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

പരാതിയുമായി പല തവണ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. കൊട്ടാരക്കര എസ്പിക്ക് പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല. ഒടുവിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 318(4), 3(5) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. സമാനമായി നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന. 

Tags:    

Similar News