അമേരിക്കൻ കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെട്ടു; മാവേലിക്കര സ്വദേശിനിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; 21കാരനും സഹായിയും പിടിയിൽ; പ്രതിയുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത് പലരുടെ പേരിലുള്ള 10 എടിഎം കാർഡുകൾ

Update: 2025-06-01 10:14 GMT

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ പണം തട്ടിയ കേസിലെ പ്രതികളെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. കേസിൽ രണ്ട് പേരെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശികളായ കളരിക്കൽ വീട്ടിൽ കെ അസീസ് (48), വടക്കുനേത്തിൽ വീട്ടിൽ വി എസ് മുഹമ്മദ് ആഷിഖ് (21) എന്നിവരാൻ പിടിയിലായത്. 13.6 ലക്ഷം രൂപയാണ് ആൾമാറാട്ടം നടത്തി പ്രതികൾ തട്ടിയത്. മാവേലിക്കര സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

സാമൂഹിക മാധ്യമം വഴിയാണ് പ്രതികൾ പരാതിക്കാരിയുമായി ബന്ധപ്പെട്ടത്. സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഏപ്രിൽ മുതൽ അമേരിക്കൻ കമ്പനിയുടെ പ്രതിനിധിയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നിരവധി പേരെ പ്രതികൾ സമാന തട്ടിപ്പിനിരയാക്കിയെന്നാണ് സൂചന. ആഷിഖ് 13 ലക്ഷം രൂപയോളം പല ബാങ്ക് അക്കൗണ്ടുകളിൽ നിന്നും എടിഎം വഴി പിൻവലിച്ചിട്ടുണ്ടെന്നു പോലീസിനോട് സമ്മതിച്ചു. തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികൾ ആയിട്ടുണ്ടെന്ന സംശയമുള്ളതിനാൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ആഷിക്കിന്റെ പക്കൽ നിന്നു പലരുടെ പേരിലുള്ള 10 എടിഎം കാർഡുകളും ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി എസ് ശരത്ത് ചന്ദ്രൻ, സിവിൽ പോലീസ് ഓഫിസർമാരായ എസ് ആർ ഗിരീഷ്, ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

Tags:    

Similar News