ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്താതെയെന്ന് അഭിഭാഷകര്‍; ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതോടെ അതിവേഗ നടപടി; പാതിവില തട്ടിപ്പ് കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും; നിലവില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും

Update: 2025-02-25 07:36 GMT

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പൊലീസ് ഒഴിവാക്കും. നിയമ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും ഡിജിപി അറിയിച്ചു. പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നാണ് പൊലീസ് നല്‍കിയ മറുപടി. പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഒരുകൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണ പൊലീസാണ് റിട്ട ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിചേര്‍ത്തത്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പടെ ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ജഡ്ജിമാര്‍ നിയമത്തിന് മുകളിലല്ലെന്ന് പൊതുസമൂഹം വിമര്‍ശിക്കുമെന്നും ആ വിമര്‍ശനം പരിഗണിക്കപ്പെടേണ്ടതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പക്ഷേ ഒരു ജഡ്ജിക്കെതിരെ കേസെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുണ്ടാകും. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറ്റപ്പെടുത്താനാവില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പൊലീസ് ആധികാരികത പാലിക്കണമെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പ്രതിയല്ലെന്ന് പിന്നീട് തെളിഞ്ഞാല്‍ എന്തു ചെയ്യും?

പെരിന്തല്‍മണ്ണ പൊലീസാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരെ പ്രതിയാക്കി കേസെടുത്തത്. ഇതിനെതിരെ ഒരു കൂട്ടം അഭിഭാഷകരാണ് പൊലീസ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതെന്ന് അഭിഭാഷകര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൊലീസിനോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഒരാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ബോധ്യമായാല്‍ ഒഴിവാക്കാനുള്ള പ്രൊവിഷന്‍ ഉണ്ടെന്നും ഡിജിപി അറിയിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഹര്‍ജി പരിഗണിക്കവെ, മനസ്സര്‍പ്പിച്ചാണോ പൊലീസ് കേസെടുത്തതെന്നും, ഒരാള്‍ പ്രതിയല്ലെന്ന് പിന്നീട് തെളിഞ്ഞാല്‍ എന്തു ചെയ്യുമെന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. ഭാവിയില്‍ അന്വേഷണം പോലും നടത്താതെ പ്രതി ചേര്‍ക്കുന്ന നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു.

ഇതേ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. തനിക്ക് തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയില്‍ നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തത് എന്നുമാണ് ജാമ്യഹര്‍ജിയില്‍ ലാലി വാദിച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അനന്തു കൃഷ്ണനില്‍ നിന്നും 46 ലക്ഷം രൂപ കൈപ്പറ്റിയത് ഫീസിനത്തിലാണെനും ലാലി വാദിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചകം അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ലാലിക്ക് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കി. കേസിലെ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്.

Tags:    

Similar News