ഹേമചന്ദ്രന്‍ കൊലക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍; കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോണ്‍ മൈസൂരില്‍ നിന്ന് കണ്ടെത്തി; കള്ളപ്പണ ഇടപാടുകള്‍ അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നില്‍; ട്രാപ്പില്‍പെടുത്തിയത് വനിതയെ ഉപയോഗിച്ച്; വിദേശത്തുള്ള മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി പോലീസ്

ഹേമചന്ദ്രന്‍ കൊലക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍

Update: 2025-06-30 13:38 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പോലീസ്. കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോണ്‍ പൊലീസ് കണ്ടെത്തി. മൈസൂരില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്നാണ് പൊലീസിന്റെ അനുമാനം.

2024 മാര്‍ച്ചില്‍ തന്നെയാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതികള്‍ വലിയ ആസൂത്രണം നടത്തിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു സ്വിച്ച് ഓണ്‍ ആക്കി. ഹേമചന്ദ്രന്‍ കര്‍ണാടകയില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. ഈ ഫോണിലേക്ക് ഒരിക്കല്‍ കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്റെ മകള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്.

നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നൗഷാദ് ആവശ്യപ്പെട്ടതനുസരിച്ച് കണ്ണൂരിലെ ഒരു പെണ്‍ സുഹൃത്താണ് ഹേമചന്ദ്രനോട് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പറഞ്ഞത്. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് ഈ സ്ത്രീക്ക് അറിവുണ്ടായിരുന്നില്ല. കൃത്യമായ കെണിയൊരുക്കി ആയിരുന്നു ഹേമചന്ദ്രനെ നൗഷാദും സംഘവും എത്തിച്ചത്.

ഗുണ്ടല്‍പേട്ടിലെ ഒരു സ്ത്രീക്കും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. നൗഷാദിന്റെ അയല്‍പക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ ഏറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പേരെ പൊലീസ് അടുത്ത ദിവസം കസ്റ്റഡിയിലെടുക്കും.

ഹേമചന്ദ്രന്റെ കൊലപാതക കേസ് വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെന്നും അന്വേഷണത്തിന് വഴിത്തിരിവായത് മകള്‍ക്ക് തോന്നിയ സംശയമായിരുന്നെന്നും ഡി.സി.പി അരുണ്‍.കെ.പവിത്രന്‍ വ്യക്തമാക്കി. കൊലയ്ക്ക് ശേഷം മുഖ്യപ്രതി നൗഷാദും സഹായികളായ ജ്യോതിഷ്, അജേഷ് എന്നിവര്‍ സ്വന്തം ഫോണ്‍ നാട്ടില്‍തന്നെ സൂക്ഷിച്ചിരുന്നു. ഹേമചന്ദ്രന്റെ ഫോണുമായി ഗുണ്ടല്‍പേട്ടിലും മൈസൂരുവിലുമെത്തി ഇവിടെ നിന്ന് ഹേമചന്ദ്രനാണെന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ച് സംസാരിച്ചിരുന്നു. മകളെ വിളിച്ചപ്പോള്‍ ശബ്ദത്തില്‍ തോന്നിയ സംശയമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്കകം തന്നെ വയനാട്ടില്‍ വച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിടുകയായിരുന്നു. തണുത്തതും ചതുപ്പ് നിറഞ്ഞ പ്രദേശത്തിന്റെ കാലാവസ്ഥയുമാണ് മൃതദേഹം കൂടുതല്‍ അഴുകാനിടവരുത്താത്തത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഊട്ടി മെഡി.കോളേജില്‍ നിന്നും കോഴിക്കോട് മെഡി.കോളേജിലെത്തിച്ചു. ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിളുടെ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും ഡി.സി.പി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹേമചന്ദ്രന്‍ നൗഷാദിന് അഞ്ച് ലക്ഷത്തോളം രൂപ നല്‍കാനുണ്ടായിരുന്നു. പണം നല്‍കാത്തതിനാലും വിളിച്ചാല്‍ ഫോണെടുക്കാത്തതിനാലും ഹേമചന്ദ്രനെ കുടുക്കാന്‍ നൗഷാദ് വലയുണ്ടാക്കി. വീട്ടിലേക്ക് ജോലിക്ക് ആളെ വേണമെന്ന് പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം കണ്ട് കണ്ണൂരിലെ ഒരു യുവതി വിളിച്ചു. ഹേമചന്ദ്രനെ കുടുക്കാന്‍ കൂടെ നില്‍ക്കണമെന്ന് നൗഷാദ് യുവതിയോട് പറഞ്ഞു. ഇതനുസരിച്ച് ഹേമചന്ദ്രനുമായി സൗഹൃദമുണ്ടാക്കിയ യുവതി കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് കാണാനായി പുറപ്പെട്ട ഹേമചന്ദ്രനെ നൗഷാദും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഫോണ്‍ ലൊക്കേഷന്‍ ഗുണ്ടല്‍പേട്ടിലും മൈസൂരുവിലും കാണുന്ന രീതിയിലാക്കി പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഡി.സി.പി പറഞ്ഞു. പ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നൗഷാദ് ഒഴികെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നൗഷാദ് രണ്ട് മാസം മുമ്പെ സൗദിയിലേക്ക് പോയിരുന്നു.

Tags:    

Similar News