ആ ഹണിമൂണിന് സോനം പുറപ്പെട്ടത് എല്ലാം ആസൂത്രണം ചെയ്ത്; കാമുകനൊപ്പം ജീവിക്കാന്‍ മറ്റൊരു സ്ത്രീയെ കൊന്ന് കത്തിക്കാന്‍ പദ്ധതിയിട്ടു; മേഘാലയയില്‍ പോകാതെ ഇന്‍ഡോറിലിരുന്ന് കാമുകന്‍ രാജ് ഖുഷ്വാഹയുടെ ആസൂത്രണം; തന്ത്രങ്ങള്‍ പൊളിച്ചത് പോലീസിന്റെ കൃത്യതയാര്‍ന്ന അന്വേഷണം

Update: 2025-06-14 05:54 GMT

ഷില്ലോങ്: ഹണി മൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോനം സ്വയം മരണപ്പെട്ടു എന്ന് വരുത്തിതീര്‍ക്കാനും ശ്രമങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലുമൊരു സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ച് അതു സോനത്തിന്റെ മൃതദേഹമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതിയെന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ഈ ശ്രമം വിജയിച്ചില്ല. താന്‍ മരിച്ചതായി ബന്ധുക്കളെ വിശ്വസിപ്പിച്ചശേഷം കാമുകന്‍ രാജ് ഖുഷ്വാഹയുമൊത്തു ജീവിക്കാനായിരുന്നു സോനത്തിന്റെ പദ്ധതി. എ്ന്നാല്‍, അതിന് മുമ്പ് പോലീസ് അന്വേഷണം എല്ലാം പൊളിച്ചു.

കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ രാജായുമായുള്ള വിവാഹം നടത്തി. ഇതോടെയാണ് കാമുകനും സോനവും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ സോനവും കാമുകന്‍ രാജും സുഹൃത്തുക്കളും പിടിയിലായി. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം നടക്കുന്ന മേയ് 11ന് മുന്‍പേ രാജാ രഘുവംശിയെ വധിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

രാജ് ഖുഷ്വാഹയും ഒരു ബന്ധുവും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗൂഢാലോചനയില്‍ സോനം ഒപ്പം നിന്നു. കൃത്യം നടത്താന്‍ രാജ് സുഹൃത്തുക്കളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെയാണ് ഒപ്പംകൂട്ടിയത്. ഇവര്‍ക്ക് 50,000 രൂപ കൈമാറിയിരുന്നു. ദമ്പതികള്‍ മധുവിധുവിനായി മേയ് 20നാണു മേഘാലയയില്‍ എത്തിയത്. സോനം മൊബൈലില്‍ ലൈവ് ലൊക്കേഷന്‍ അയച്ചതനുസരിച്ച് കൊലയാളികളും മേഘാലയയില്‍ എത്തി. ഗുവാഹത്തിയില്‍നിന്ന് കൊലയാളികള്‍ മഴു വാങ്ങി.

പിന്നീട് ഷില്ലോങ്ങില്‍ ദമ്പതികള്‍ താമസിക്കുന്ന ഹോട്ടലിന് അടുത്ത് മുറിയെടുത്തു. ഫോട്ടോ എടുക്കാനായി മേയ് 23ന് സോനം ഭര്‍ത്താവിനെ കുന്നിനു മുകളിലേക്കു കൊണ്ടുപോയി. കൊലയാളികള്‍ ഇവര്‍ക്കു പിന്നാലേ കുന്നു കയറി. കുന്നിനു മുകളിലെത്താറായപ്പോള്‍ താന്‍ നടന്നു ക്ഷീണിച്ചതായി സോനം ഭര്‍ത്താവിനോട് പറഞ്ഞു. സോനം നടത്തം പതുക്കെയാക്കി. ഭര്‍ത്താവ് മുന്നില്‍ നടന്നപ്പോള്‍ കൊലയാളികളോട് കൊല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു. കാമുകന്‍ രാജ് ഖുഷ്വാഹ കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. മേഘാലയയില്‍ പോകാതെ ഇന്‍ഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

കൊലപാതകശേഷം മേഘാലയയില്‍നിന്ന് ഒളിച്ചു കടന്ന സോനത്തെ 1200 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്നാണു കണ്ടെത്തുന്നത്. ഗുണ്ടാസംഘം തന്നെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടു പോയെന്നും താന്‍ രക്ഷപ്പെട്ട് ഗാസിപുരില്‍ എത്തിയെന്നുമാണ് സോനം പറഞ്ഞ കഥ. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്നു പുരുഷന്മാരോടൊപ്പം കണ്ടതായി ഷില്ലോങ്ങിലെ ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചതാണു കേസില്‍ വഴിത്തിരിവായത്. വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

രാജയെ കൊല്ലാന്‍ സോനം മുമ്പും ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമയിട്ടുണ്ട്. നാലാമത്തെ ശ്രമത്തിലാണ് രാജ രഘുവംശി കൊല്ലപ്പെട്ടതെന്നും എസ്പി വിവേക് സീയാം വ്യക്തമാക്കി. ഗുവാഹത്തിയില്‍ വച്ചായിരുന്നു ആദ്യശ്രമം. തുടര്‍ന്ന് മേഘാലയയിലെ സൊഹ്റയില്‍ വച്ച് മറ്റ് രണ്ട് ശ്രമങ്ങള്‍ കൂടി നടത്തി. ഇവയെല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വീസാവോങ് വെള്ളച്ചാട്ടത്തില്‍ വെച്ച് നാലാമത്തെ ശ്രമത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. സോനവും സുഹൃത്ത് രാജ് കുശ്വാഹയും ഏര്‍പ്പെടുത്തിയ മൂന്ന് വാടകക്കൊലയാളികളാണ് രഖുവംശിയെ കൊലപ്പെടുത്തിയത്. രാജയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലയിടുക്കില്‍ തള്ളുകയായിരുന്നു. ഇന്‍ഡോറില്‍ വച്ചുതന്നെ രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയിരുന്നു. തുടര്‍ന്ന് രാജും കൂട്ടാളികളും മുമ്പ് തന്നെ ഗുവാഹത്തിയിലെത്തി. എന്നാല്‍ അവിടെവച്ച് കൊലപ്പെടുത്താന്‍ സാധിച്ചില്ല. പിന്നീട് നോന്‍ഗ്രിയാറ്റില്‍ വച്ച് കൊലപാതക ശ്രമമുണ്ടായി.

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് സോനം കീഴടങ്ങിയത്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സൊഹ്റയില്‍ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജ രഘുവംശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മെയ് 23 നാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 2നാണ് രാജയുടെ മൃതദേഹം സൊഹ്റയിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് കത്തി കണ്ടെത്തിയതോടെയാണ് രഘുവംശിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

വാടക കൊലയാളികളുടെ സഹായത്തോടെയാണ് രാജയെ ഭാര്യ സോനം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാജ് കുശ്വാഹ എന്നയാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭര്‍ത്താവ് രാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം കൃത്യം നടത്തിയത്. രാജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തെ കണ്ടെത്താനായിരുന്നില്ല. യുവതിക്കായി പൊലീസ് അന്വേഷണം വ്യപകമാക്കിയിരുന്നു. സോനം ഗാസിപൂരില്‍ നിന്ന് കുടുംബത്തെ വിളിച്ചപ്പോഴാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്. തുടര്‍ന്ന് കുടുംബം ഇന്‍ഡോര്‍ പോലീസിനെ വിവരമറിയിച്ചു. ഉത്തര്‍പ്രദേശിലെ ലോക്കല്‍ പൊലീസുമായി സഹകരിച്ചാണ് യുവതിയെ കണ്ടെത്തിയത്.

മേഘാലയയിലെത്തി നോന്‍ഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയില്‍ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ദമ്പതികളെ കാണാതായത്. ഇവിടെ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വെയ്സാവോങ് വെള്ളച്ചാട്ടത്തിലേക്കുള്ള പാര്‍ക്കിങ് സ്ഥലത്തിന് താഴെയുള്ള ആഴത്തിലുള്ള ഒരു മലയിടുക്കില്‍ പൊലീസ് ഡ്രോണിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുകയാണ് രാജ രഘുവംശിയും കുടുംബവും. മെയ് 11 നാണ് ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് മെയ് 20 ന് മേഘാലയയിലേക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു.

മേഘാലയയില്‍ എത്തിയ ശേഷം വാടകയ്ക്കെടുത്ത സ്‌കൂട്ടറില്‍ മെയ് 22 നാണ് ദമ്പതികള്‍ മൗലഖിയാത് ഗ്രാമത്തിലെത്തിയത്. ശേഷം നോംഗ്രിയാത് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍ സന്ദര്‍ശിച്ച ദമ്പതികള്‍ രാത്രി അവിടെ താമസിച്ചതായാണ് വിവരം. പിറ്റേന്ന് പുലര്‍ച്ചെ ഹോംസ്റ്റേയില്‍ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് ദമ്പതികളെ കാണാതാവുകയായിരുന്നു. മെയ് 24 ന് ഷില്ലോങ്ങിനും സൊഹ്റയ്ക്കും ഇടയിലുള്ള റോഡിലെ ഒരു കഫേയില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഗ്രാമീണരുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയായി. ഇടതൂര്‍ന്ന കാടുകളുള്ള പ്രദേശത്തേക്ക് ഇരുവരും ട്രക്കിങ്ങിനായി പോയിരുന്നു. ഇവിടെ നിന്ന് സോനം രാജിന്റെ അമ്മയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശവും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഇരുവരുടേയും വിവരമൊന്നും ബന്ധുക്കള്‍ക്ക് ലഭ്യമായിരുന്നില്ല. കാണാതായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കി സോനത്തെ കണ്ടെത്തിയത്.

കൊലപാതകം നടത്താന്‍ ആദ്യം രാജ് കുശ്വാഹയും വാടകക്കൊലയാളികളും വിസമ്മതിച്ചെന്നും പിന്നീട് 15 ലക്ഷം ഓഫര്‍ ചെയ്താണ് സോനം കൃത്യം നടത്തിയതെന്നും വിവരമുണ്ട്. സോനം തന്നെയാണ് ഇവര്‍ക്ക് മേഘാലയയിലേക്കുള്ള ടിക്കറ്റുകള്‍ ബുക് ചെയ്ത് നല്‍കിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഈ ആരോപണങ്ങള്‍ അന്വേഷിച്ച് വരികയാണ്. സോനമാണ് മേഘാലയയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തതെന്നും വിവരമുണ്ട്.

Tags:    

Similar News