ഭാര്യ വായ്പയെടുത്ത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; താന്‍ അറിയാതെ എന്തിന് ഫോണ്‍ വാങ്ങി എന്നു ചോദിച്ചു തര്‍ക്കിച്ചു ഭര്‍ത്താവ്; തര്‍ക്കം രൂക്ഷമായപ്പോള്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മാളയിലെ യുവതിക്ക് ചികിത്സയില്‍ കഴിയവേ അന്ത്യം

മാളയിലെ യുവതിക്ക് ചികിത്സയില്‍ കഴിയവേ അന്ത്യം

Update: 2025-02-17 04:24 GMT

തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.

ശ്രീഷ്മയുടെ കൈകാലുകളിലാണ് വാസന്‍ വെട്ടിയത്. സംഭവത്തിന് ശേഷം കുട്ടികള്‍ അമ്മയെ പിതാവ് വെട്ടിയെന്നുള്ള കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ശ്രീഷ്മയെ പൊലീസെത്തി ആശുപത്രിയിലാക്കി, ഭര്‍ത്താവ് വാസനെ അന്നുതന്നെ കസ്റ്റഡിയിലുമെടുത്തു.

Tags:    

Similar News